ന്യൂഡല്‍ഹി: പെന്‍ഷന്‍ കൈപ്പറ്റുന്ന വിമുക്തഭടന്മാരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 32,48,285 വിമുക്തഭടന്മാര്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ലോക്‌സഭയില്‍ അറിയിച്ചത്. എത്ര വിമുക്തഭടന്മാര്‍ നിലവില്‍ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന എംപിമാരുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി സഭയില്‍ മറുപടി നല്‍കിയത്.
പെന്‍ഷനില്‍ ആര് മുന്നില്‍: ഏറ്റവുമധികം വിമുക്തഭടന്മാര്‍ പെന്‍ഷന്‍ കൈപ്പറ്റുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണ്. യു.പിയില്‍ നിന്നും 4,23,667 വിമുക്തഭടന്മാരാണ് കേന്ദ്ര പെന്‍ഷന്‍ സ്വീകരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ നിന്നും 2,71,595 വിമുക്തഭടന്മാരും ഹരിയാനയില്‍ 2,24,230 വിമുക്തഭടന്മാരുമാണ് തൊട്ടുപിന്നാലെയുള്ളത്. മാത്രമല്ല വിമുക്തഭടന്മാരുടെ റാങ്കുകള്‍ തിരിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്നത് വ്യവസ്ഥയിലില്ലെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. കരസേന, വ്യോമസേന, നാവിക സേന, സംയുക്ത സേന എന്നിവയിലെ സൈനികര്‍ക്കുള്ള പെന്‍ഷനും മറ്റ് റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളുമായി ആകെ 91,999.58 കോടി രൂപയാണ് 2017 ല്‍ ചെലവഴിച്ചതെന്നും കേന്ദ്ര സഹമന്ത്രി അജയ് ഭട്ട് കണക്കുകള്‍ സഹിതം സഭയെ അറിയിച്ചു.
പെന്‍ഷന്‍ കൂടാതെ മറ്റെന്തെല്ലാം: ഇതില്‍ ഗ്രാറ്റ്യുറ്റി കമ്മ്യൂട്ടേഷന്‍ (സിവിപി), കുടുംബ പെന്‍ഷന്‍ തുടങ്ങിയവയും ഉള്‍പ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തില്‍ 2018ല്‍ 10,1774.70 കോടി രൂപയും, 2019ല്‍ 11,7810.24 കോടി രൂപയും, 2020ല്‍ 12,8066.00 കോടി രൂപയും, 2021ല്‍ 11,6873.37 കോടി രൂപയും ചെലവഴിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ രാജ്യത്തെ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി രണ്ട് പെണ്‍മക്കള്‍ വരെയുള്ള പെന്‍ഷന്‍ സ്വീകരിക്കുന്നവരും പെന്‍ഷനില്ലാത്ത ഹവീല്‍ദാര്‍ വരെയുള്ളവരുടെ വിമുക്തഭടന്മാര്‍ക്ക് 50,000 രൂപ വരെയുള്ള വിവാഹ ഗ്രാന്‍റ് , പരമാവധി 30,000 രൂപ വരെ മെഡിക്കല്‍ ട്രീറ്റ്‌മെന്‍റ് ഗ്രാന്‍റ്, പ്രതിമാസം 3,000 രൂപ വരെയുള്ള ഓര്‍ഫന്‍ ഗ്രാന്‍റ് എന്നിവയും ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോതവണയും പ്രതിരോധ ബജറ്റിന്‍റെ വലിയൊരു വിഹിതം കര, വ്യോമ, നാവിക, സംയുക്തതല സേനകളിലെ വര്‍ധിച്ചുവരുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നത് കുറയ്‌ക്കുക എന്നതിനായാണ് അഗ്നിപഥിന് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല പ്രതിരോധ പെൻഷനുകൾക്കായി 1.38 ലക്ഷം കോടി രൂപ വകയിരുത്തിയ മുൻവർഷത്തേക്കാൾ 13 ശതമാനം വർധനയോടെ 2023-24 വർഷത്തേക്കായി ബജറ്റിൽ 5.94 ലക്ഷം കോടി രൂപ പ്രതിരോധത്തിന് ലഭിക്കുമെന്ന് ഇവര്‍ വിലയിരുത്തിയിരുന്നു.
അഗ്നിപഥ് എന്നാല്‍ പെന്‍ഷന്‍ ഒഴിവാക്കലോ: അതേസമയം കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്മാറി രാജ്യത്തിന്‍റെ ആശങ്ക അകറ്റണമെന്ന് സിപിഎം ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പെന്‍ഷന്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള സൂത്രപ്പണിയാണിതെന്നും സൈന്യത്തിന്‍റെ കാര്യക്ഷമതയേയും ഗൗരവത്തെയും രാജ്യത്തിന്‍റെ സുരക്ഷയേയും ബാധിക്കുന്നതാണ് ഈ നടപടിയെന്നും വിമര്‍ശനവുമുയര്‍ന്നിരുന്നു. പെന്‍ഷനില്ലാത്ത നാല് വര്‍ഷത്തെ സൈനിക സേവനം ഉയര്‍ത്തിക്കാട്ടി തൊഴില്‍രഹിതരായ യുവജനങ്ങളെ കേന്ദ്രസർക്കാർ കബളിപ്പിക്കുകയാണെന്നും യുവാക്കള്‍ക്ക് സുരക്ഷിതമായ തൊഴില്‍ നല്‍കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്നും പ്രതിപക്ഷ സ്വരം ഉയര്‍ന്നിരുന്നു.