ന്യൂഡൽഹി: കൊവിഡ് വ്യാപനം അധികരിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഐസിയു കിടക്കകളുടെ എണ്ണത്തിൽ കുറവ്. തലസ്ഥാനത്ത് തിങ്കളാഴ്‌ച മാത്രം 1904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് ആശുപത്രികളിൽ ഐസിയു കിടക്കകളുടെ ലഭ്യത അവലോകനം ചെയ്യുമെന്നും അടിയന്തര അടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ നടത്തുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര കുമാർ ജെയിൻ പറഞ്ഞു.
രാജ്യത്ത് ദിനംപ്രതി അൻപതിനായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഡൽഹിയിൽ മാത്രം ദിവസേന 80,000 മുതൽ 90,000 വരെ പരിശോധനകൾ നടക്കുന്നു. ഹോളി ദിനമായതു കൊണ്ട് തന്നെ ഇന്നലെ പരിശോധനയുടെ എണ്ണത്തിൽ കുവുണ്ടായിരുന്നു. അതിനാൽ പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുമെന്ന് ജെയിൻ പറഞ്ഞു. തലസ്ഥാനത്തെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു.