ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ചീഫ് സെക്രട്ടറിമാരുമായുള്ള ഉന്നതതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കാബിനറ്റ് സെക്രട്ടറി. അവലോകന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും മറ്റ് വിദഗ്‌ധരും പങ്കെടുത്തു.
കൊവിഡ് നിയമ ലംഘനങ്ങളെ ശക്തമായി കൈകാര്യം ചെയ്യണമെന്നും രാജീവ് ഗൗബ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്യാബിനറ്റ് സെക്രട്ടറിയുടെ നിർദേശം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കേസുകൾ (8,333) റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്‌ട്രയിലാണ്. 3,671 കേസുകൾ റിപ്പോർട്ട് ചെയ്‌ത കേരളമാണ് രണ്ടാമത്.
സംസ്ഥാനങ്ങൾ കർശനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ വർഷം കേസുകൾ കുറയ്‌ക്കുന്നതിൽ ഉണ്ടായ കൂട്ടായ നേട്ടങ്ങളെ റദ്ദ് ചെയ്യരുതെന്നും കാബിനറ്റ് സെക്രട്ടറി ആവർത്തിച്ചു. ആർടി-പിസിആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കിയിട്ടുണ്ട്.