ദൗലത്താബാദ് (മുർഷിദാബാദ്) : പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ സ്‌കൂളിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ടാം ക്ലാസുകാരൻ മരിച്ചു (Bomb Blast In Murshidabad School). മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. ദൗലതാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചോയാഡംഗയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
ഏഴുവയസുകാരനായ മുക്ലേസൂർ റഹ്മാനാണ് മരിച്ചത്. ചോയാദംഗ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് മുക്ലേസൂർ റഹ്മാൻ. ഉച്ചഭക്ഷണത്തിന് ശേഷം മുക്ലേസൂർ റഹ്മാൻ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്നു.
ഇതിനിടെ സ്‌കൂളിന് സമീപത്ത് നിന്ന് പന്ത് രൂപത്തിലുള്ള വസ്‌തു വിദ്യാർഥിക്ക് ലഭിച്ചു. പന്താണെന്ന് കരുതി കുട്ടി തൊട്ടടുത്ത ഭിത്തിയിലേക്ക് ഇത് എറിയുകയും ഉടൻ പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു. വിദ്യാർഥി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.
സ്‌ഫോടന ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടി. പരിക്കേറ്റവരെ മുർഷിദാബാദ് മെഡിക്കൽ കോളജിലേക്ക് മാറ്റി. വിവരമറിഞ്ഞ് ദൗലത്താബാദ് പൊലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Also read: കണ്ണൂര്‍ പാട്യത്ത് സ്ഫോടനം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
ആക്രി സാധനങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനിടെ പൊട്ടിത്തെറി (Blast In Kannur): കണ്ണൂരിലെ പാട്യത്ത് ആക്രി സാധനങ്ങൾ വേർതിരിക്കുന്നതിനിടെ സമാനമായ സ്ഫോടനം നടന്നിരുന്നു. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്കാണ് പരിക്കേറ്റത്. അസം സ്വദേശി ഷഹീദ് അലി, ഇയാളുടെ രണ്ട് മക്കൾ എന്നിവർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത് (Kannur Blast Three Injured). സ്റ്റീൽ ബോംബാണ് പൊട്ടിയത് എന്നാണ് പൊലീസ് നിഗമനം.
പാട്യത്ത് മൂഴിവയലിൽ പഴയ വീട് വാടകയ്‌ക്ക് എടുത്ത് ആക്രി കച്ചവടം നടത്തുകയാണ് അസമിൽ നിന്നുള്ള കുടുംബങ്ങൾ. ഇരുപതോളം പേരാണ് ഇവിടെ താമസിക്കുന്നത്. ശേഖരിച്ച ആക്രി സാധനങ്ങൾ വീടിനോട് ചേർന്ന് തരംതിരിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്.
ഷഹീദ് അലിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. അടുത്തുണ്ടായിരുന്ന പത്തും എട്ടും വയസുളള കുട്ടികൾക്കും സംഭവത്തിൽ പരിക്കേറ്റു. വലിയ ശബ്‌ദം കേട്ട് അടുത്തുള്ളവർ ഓടിയെത്തി മൂവരെയും കൂത്തുപറമ്പിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, ഷഹീദ് അലിയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്‌ധ ചികിത്സക്കായി പരിയാരം ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.