ഹൈദരാബാദ്: വിശാഖ പട്ടണത്തിലെ പോളിമർ പ്ലാന്‍റിൽ നിന്ന് വിഷവാതകം ചോർന്ന് 12 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ ദുരന്തം അയൽ പ്രദേശങ്ങളിലെ 1000ത്തോളം പേരെ രോഗബാധിതരും ആക്കിയിട്ടുണ്ട്. പഴയ തലമുറക്കാർ ഈ സംഭവത്തെ 1984ലെ ഭോപ്പാൽ ദുരന്തത്തോടാണ് ബന്ധപ്പെടുത്തുക. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പലില്‍ അമേരിക്കന്‍ രാസ വ്യവസായ ഭീമന്‍ യൂണിയന്‍ കാര്‍ബൈഡിന്‍റെ കീടനാശിനി നിര്‍മ്മാണ ശാലയിലുണ്ടായ വാതകചോര്‍ച്ചയാണ് ഭോപ്പാല്‍ ദുരന്തം. മീഥൈൽ ഐസോസയനേറ്റ് എന്ന രാസവസ്‌തു ഉപയോഗിച്ച് കാര്‍ബാറില്‍ എന്ന കീടനാശിനിയാണ് ഇവിടെ ഉത്പാദിച്ച് പോന്നിരുന്നത്. ഭോപ്പാൽ ദുരന്തത്തിൽ ആയിരങ്ങളാണ് ഞൊടിയിടയിൽ മരിച്ച് വീണത്.
ഏപ്രിലിൽ രണ്ടാമത്തെ ആഴ്‌ചയിൽ അത്യാവശ്യമായ വ്യവസായശാലയെ തിരിച്ചറിഞ്ഞ് ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഇന്ത്യൻ കെമിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് എൽ. ജി പോളിമർ പ്ലാന്‍റ് പ്രവർത്തനം പുനരാരംഭിച്ചത്. പിന്നീട് മനുഷ്യരെ മാത്രമല്ല കന്നുകാലികളെയും വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കാൻ കഴിയുന്ന വിഷവാതകങ്ങളാണ് പ്ലാന്‍റിൽ നിന്നും പുറത്തേക്ക് വമിച്ചത്. രാജ്യവ്യാപകമായി ലോക്ക് ഡൗൺ മൂലം നിരന്തരമായ അറ്റകുറ്റപ്പണി ആവശ്യമുള്ള ഒരു പ്ലാന്‍റ് അടഞ്ഞു കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് എൽ.ജി പോളിമർ അധികൃതർ അഭിപ്രായപ്പെട്ടു. 100 വർഷം പഴക്കമുള്ള പഞ്ചസാര പ്ലാന്‍റിൽ വൃത്തിക്കുറവ് മൂലം തീപിടുത്തം ഉണ്ടായി 14 തൊഴിലാളികൾ മരിച്ചതായി പോളിമർ ഗ്രൂപ്പ് ജനുവരിയിലെ വാർത്താക്കുറിപ്പിൽ പറയുന്നു.
പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച രീതികൾ ഉയർത്തിപ്പിടിക്കുമെന്ന് കമ്പനി ജനങ്ങൾക്കും സർക്കാരിനും വാർത്താക്കുറിപ്പിൽ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതെല്ലാം കമ്പനി നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇത്തരത്തിലൊരു ദുരന്തം സംഭവിക്കുമായിരുന്നില്ല. അതേ സമയം ആന്ധ്രാ പ്രദേശ് സർക്കാർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഭോപ്പാൽ ദുരന്തവും എൽ. ജി പോളിമർ പ്ലാന്‍റ് വിഷ വാതക ചോർച്ചയും കണക്കിലെടുക്കുമ്പോൾ പ്ലാന്‍റുകളുടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ ദീർഘകാല ആരോഗ്യ കാര്യങ്ങളിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകേണ്ടതായുണ്ട്. ഇന്ത്യയുടെ ജിഡിപിയുടെ മൂന്ന് ശതമാനം മാത്രം വരുന്ന ഈ വ്യവസായങ്ങൾ 70,000 വാണിജ്യ ഉൽപ്പന്നങ്ങളുള്ള പെട്രോകെമിക്കൽസ്, രാസവളങ്ങൾ, പെയിന്‍റുകൾ, അണുനാശിനി, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിലേക്ക് വളർന്നു കഴിഞ്ഞു.
ഇന്ത്യൻ ഭരണഘടനയിൽ 15 നിയമങ്ങളും 19 ചട്ടങ്ങളും രാസവ്യവസായത്തെ നിയന്ത്രിക്കുന്നുണ്ടെങ്കിലും രാസവ്യവസായത്തെ നേരിട്ട് നിയന്ത്രിക്കാൻ കഴിയുന്ന നിയമങ്ങളില്ല. 2014 മുതൽ ഇന്ത്യയുടെ കരട് ദേശീയ കെമിക്കൽ നയം അംഗീകാരത്തിന്‍റെ അവസാന ഘട്ടത്തിൽ തന്നെ ചലനമറ്റ് നിൽക്കുകയാണ്. ഭോപ്പാൽ ദുരന്തത്തിന് ശേഷം കെമിക്കൽ ഫാക്‌ടറികൾക്ക് എതിരെ ശക്‌തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും നയങ്ങളിൽ അയവ് വരുന്നത് കാണാനാകും. ആഭ്യന്തര രാസ വ്യവസായത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ശരാശരി നാല് വലിയ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ രാസ വ്യവസായത്തിന്‍റെ വിപണി മൂല്യം 178 ബില്യൺ യുഎസ് ഡോളറാണ് ഇപ്പോഴുള്ളത്. എന്നാൽ ഇത് 2025ഓടെ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ ദാഹെജ് , ഒഡീഷയിലെ പരദീപ് , തമിഴ്‌നാട്ടിലെ കടലൂർ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം എന്നിവിടങ്ങളെ രാസവസ്‌തുക്കളുടെ നിർമാണ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുപയോഗിച്ച് ഈ കെമിക്കൽ പ്ലാന്‍റുകളെ പാർപ്പിട പരിധിക്ക് പുറത്ത് മാത്രം പ്രവർത്തിക്കാൻ അനുവദിക്കുകയാണ് സർക്കാർ ചെയ്യേണ്ട ഒന്നാമത്തെ കാര്യം. എല്ലാ വർഷവും ഡിസംബർ 4ന് രാസ ദുരന്ത നിവാരണ ദിനം ആഘോഷിക്കുന്നതിനോടൊപ്പം സർക്കാരുകളും വ്യവസായങ്ങളും സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക കൂടി ചെയ്യേണ്ടതുണ്ട്.