അമരാവതി: ടിഡിപി നിയമസഭാംഗങ്ങളെ ആന്ധ്രാപ്രദേശ് നിയമസഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു. പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള നിയമ സഭാംഗങ്ങളെയാണ് സസ്‌പെൻഡ് ചെയ്‌തത്. സമ്മേളനം നടക്കുമ്പോൾ സ്‌പീക്കറുടെ മുന്നിൽ പ്രതിഷേധ സമരം നടത്തിയതിനെതിരെയാണ് നടപടി. പ്രതിപക്ഷ നേതാക്കളൊന്നും സഭയിൽ ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി വിമർശിച്ചു.
വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മൂലം കടുത്ത ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ദുരിതാശ്വാസ തുക നൽകുന്നത് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. കൃഷി മന്ത്രി കെ കൃഷ്‌ണ ബാബുവിന്‍റെ പ്രസംഗത്തിന് ശേഷമാണ് പ്രതിഷേധം നടന്നത്.
ടിഡിപി നേതാക്കൾ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കാതെ സംസാരിക്കുകയാണെന്നും ദുരിതബാധിതരായ കർഷകർക്ക് ഡിസംബർ അവസാനത്തോടെ സബ്‌സിഡി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രബാബു നായിഡുവിനെ വൈഎസ്‌ആർസി അംഗങ്ങൾ സംസാരിക്കാൻ അനുവദിച്ചില്ല. പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കർ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.