ഗാന്ധിനഗർ : ഗുജറാത്തിലെ എല്ലാ എംഎൽഎമാരെയും രാജസ്ഥാനിലെ സിരോഹി ജില്ലയിലെ അബു റോഡിലുള്ള റിസോർട്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു. ഗുജറാത്തിൽ നിന്ന് നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 19 ന് നടത്താനിരിക്കെയാണ് നീക്കം. കഴിഞ്ഞയാഴ്ച മൂന്ന് ഗുജറാത്ത് കോൺഗ്രസ് എംഎൽഎമാർ രാജിവച്ചിരുന്നു. ഇതോടെ 182 അംഗ സംസ്ഥാന നിയമസഭയിൽ പാർട്ടിയുടെ ശക്തി കുറഞ്ഞു.
ഞായറാഴ്ച രാത്രി 20 കോൺഗ്രസ് എംഎൽഎമാരെ വടക്കൻ ഗുജറാത്ത് മേഖലയിൽ നിന്ന് സിറോഹിയിലെ റിസോർട്ടിലേക്ക് മാറ്റി. എന്നാൽ എംഎൽഎമാരെ സിറോഹിയിലെ അബു റോഡിലുള്ള റിസോർട്ടിലേക്ക് മാറ്റാനാണ് ഏറ്റവും ഒടുവില്‍ തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജൂൺ 19 ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവർ അവിടെ തന്നെ തുടരും. നിരവധി എംഎൽഎമാർ റിസോർട്ടിൽ എത്തിയിട്ടുണ്ട്, ബാക്കിയുള്ളവർ തിങ്കളാഴ്ച വൈകുന്നേരത്തോടെ എത്തും.
ഭരണകക്ഷിയായ ബിജെപി തങ്ങളുടെ എംഎൽഎമാരെ ബ്ലാക്ക് മെയിൽ ചെയ്യുമെന്നും ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബിജെപിക്കും കോൺഗ്രസിനും പുറമെ 182 അംഗ നിയമസഭയിൽ ഭാരതീയ ഗോത്രപാർട്ടിയുടെ രണ്ട് എംഎൽഎമാരും ഒരു എൻസിപി എംഎൽഎയും സ്വതന്ത്ര നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനിയും ഉൾപ്പെടുന്നു.