ന്യൂഡൽഹി: കർഷക പ്രക്ഷോഭം 18-ാം ദിവസത്തിലേക്ക് കടന്നു. പ്രക്ഷോഭത്തെ തുടർന്ന് അടച്ച ഡൽഹി ഉത്തർപ്രദേശ് അതിർത്തിയായ ചില്ല കർഷകർ തുറന്ന് കൊടുത്തു. കർഷക നേതാക്കൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാർ എന്നിവരുമായി ചർച്ച നടത്തി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് അവർ ഉറപ്പ് നൽകിയ സാഹചര്യത്തിൽ അതിർത്തി തുറന്ന് കൊടുത്തതായി പ്രതിഷേധക്കാർ പറഞ്ഞു.
ശനിയാഴ്‌ച ആഗ്ര-ഡൽഹി അതിവേഗ പാത തടയാൻ കർഷകർ ആഹ്വാനം ചെയ്തെങ്കിലും ഗതാഗതത്തെ അത് ബാധിച്ചില്ല. പ്രധാനപ്പെട്ട അഞ്ച് ടോൾ പ്ലാസകൾ ഉണ്ടെന്നും, അവിടെയൊന്നും കർഷകരുടെ പ്രതിഷേധം നടന്നിട്ടില്ലെന്നും, എല്ലാ പ്ലാസകളും നിരീക്ഷിക്കുന്നുണ്ടെന്നും എഎസ്‌ഐ സത്യജിത് ഗുപ്‌ത പറഞ്ഞു. കേന്ദ്രസർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ 26 മുതലാണ് പ്രക്ഷോഭം ആരംഭിച്ചത്.