പൊതു മിനിമം പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍. പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്ന് പാകിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടിയും അതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും അജണ്ടയിലുള്‍പ്പെടുത്തിയിട്ടുണ്ട്. ബാലാകോട്ടില്‍ ഇന്ത്യ നല്‍കിയ തിരിച്ചടി വിശദീകരിക്കാൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സര്‍ക്കാരിന് പിന്തുണയും അറിയിച്ചു.
നേരത്തെ ചേര്‍ന്ന പ്രതിപക്ഷത്തിന്‍റെ ആലോചനാ യോഗം പൊതു മിനിമം പരിപാടിയുടെ രൂപരേഖ തയാറാക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസിനെ കൂടാതെ തൃണമൂല്‍, ടിഡിപി, ഡിഎംകെ, ആം ആദ്മി എന്നീ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനതലങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് കൂട്ടുകെട്ടിന് സാധ്യതയില്ലെങ്കിലും ദേശീയതലത്തിൽ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ യോജിപ്പുമായി നീങ്ങണമെന്ന ധാരണയിലാണ് പ്രതിപക്ഷയോഗം.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വേണ്ടെന്ന് വ്യക്തമാക്കിയ ഇടതുപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്നായിരുന്നു സിപിഎം നിലപാട്. പരമാവധി കക്ഷികളെ തൃപ്തിപ്പെടുത്തും വിധം പൊതുമിനിമം പരിപാടി തയാറാക്കി ശക്തമായ മുന്നണിയുമായി തെരഞ്ഞെടുപ്പിനിറങ്ങാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.