ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർ സെൽവവും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി ഡി. ജയകുമാർ. മുഖ്യമന്ത്രി വിളിച്ച യോഗം ഒഴിവാക്കി പനീർസെൽവം പാർട്ടി അംഗങ്ങളെ സന്ദർശിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അദ്ദേഹം പാർട്ടി ഓർഗനൈസേഷൻ കോർഡിനേറ്ററാണെന്നും പാർട്ടി അംഗങ്ങളെ കാണുന്നതിൽ എന്താണ് പ്രശ്‌നമെന്നും ജയകുമാർ ചോദിച്ചു.
മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്തതിന് മെഡിക്കൽ വിദഗ്ധരുമായി കൂടികാഴ്ച നടത്തുക ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ടാകാം. പക്ഷേ ഇത് രാഷ്ട്രീയവുമായി ബന്ധിപ്പിക്കരുതെന്നും ഫിഷറീസ് അഡ്മിനിസ്ട്രേഷൻ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചൊവ്വാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പനീർസെൽവം പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച നടന്ന എഐഎഡിഎംകെയുടെ എക്സിക്യൂട്ടീവ് പാർട്ടി മീറ്റിംഗിനിടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്നിരുന്നു. നിലവിലെ മുഖ്യമന്ത്രിയെ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അത് പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും മോശമായി ബാധിക്കുമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നിരുന്നു. കൂടാതെ, പളനിസ്വാമിയ്ക്ക് മുതിർന്ന നേതാക്കളായ എസ് സെമ്മലായ്, പി തങ്കമണി, സിവി ഷൺമുഖം, നഥം ആർ വിശ്വനാഥൻ എന്നിവരുടെ പിന്തുണയുമുണ്ട്.