പ്രതാപ്ഗഡ്: യുപിയിലെ പ്രതാപ്ഗഡ് ജില്ലയിലെ പുവാസി ഗ്രാമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഗ്രാമത്തിലെ മൂന്ന് പേരാല്‍ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബാഗ്റായ് പൊലീസ് സ്റ്റേഷൻപരിധിയിലെ പുവാസി ഗ്രാമത്തിൽ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ദബ്ബൂ സിംഗ്, ഗുഡ്ദു സിംഗ്, മുന്നുതിവാരി എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഗുഡ്ഡു സിങ്ങിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഐപിസി, പോക്‌സോ നിയമ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. മറ്റ് രണ്ട് പ്രതികളെ പിടികൂടാൻ മൂന്ന് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഫാസ്റ്റ് ട്രാക്ക് കോടതികളിൽ വിചാരണ ചെയ്യണമെന്നും പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങൾ പോക്സോ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ അധികൃതർ നിർദ്ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകുന്നതിന് ശക്തമായ പ്രോസിക്യൂഷൻ നടപടികൾ നടത്തണം. ആഗ്ര, ചിത്രകൂട്ട്, പ്രതാപ്ഗഡ് എന്നീ ജില്ലാ ഭരണകൂടങ്ങൾക്ക് സമീപകാലത്തെ കേസുകളിൽ വേഗത്തിലും ഫലപ്രദമായും അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ എത്രയും വേഗം വിലയിരുത്താനും ഇരകളുടെ കുടുംബങ്ങൾക്ക് സുരക്ഷ നൽകാനും മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പ്രസ്താവനയിൽ പറഞ്ഞു.