ആഗ്ര: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റയും ഭാര്യ മെലാനിയ ട്രംപിന്‍റെയും താജ്‌മഹല്‍ സന്ദർശനം വൈകാരികമായിരുന്നു. ദമ്പതികൾ കൈകോർത്ത് സ്മാരകത്തിന് ചുറ്റും നടന്നപ്പോൾ ടൂർ ഗൈഡ് നിതിൻ സിംഗ് അവർക്ക് സമ്പന്നമായ താജ്‌മഹലിന്‍റെ സാംസ്കാരിക ചരിത്രവും പതിനേഴാം നൂറ്റാണ്ടിലെ മാർബിൾ ശവകുടീരത്തിന്‍റെ കഥയും അവർക്ക് പരിചയപ്പെടുത്തി. താജ്‌മഹലിനെ കുറിച്ച് വാചാലനായ നിതിൻ സിംഗിന്‍റെ വിശദീകരണത്തിൽ ട്രംപും മെലാനിയയും ആകർഷണീയരായി. അങ്ങനെ ആഗ്ര ആസ്ഥാനമായുള്ള ടൂർ ഗൈഡ് നിതിൻ സിംഗ് ഒറ്റരാത്രികൊണ്ട് പ്രശസ്തനായി. നിതിന്‍റെ വിശദീകരണത്തില്‍ സംതൃപ്തരായ ഇരുവരും നിതിൻ സിംഗിന് ബാഡ്‌ജും സമ്മാനിച്ചു.

താജ്‌മഹല്‍ കണ്ടതിന് ശേഷം പ്രസിഡന്‍റ് പറഞ്ഞ ആദ്യ വാക്ക് അവിശ്വസനീയം എന്നായിരുന്നുവെന്ന് നിതിന്‍ സിംഗ് പറയുന്നു. താജ്‌മഹലിന്‍റെ നിർമാണവും അതിന് പിന്നിലെ കഥയും ഞാൻ അവർക്ക് വിവരിച്ചു നൽകി. ഷാജഹാനെയും ഭാര്യ മുംതാസ് മഹലിനെയും കുറിച്ച് അറിഞ്ഞ പ്രസിഡന്‍റ് ട്രംപ് വികാരാധീനനായി. അദ്ദേഹത്തെ സ്വന്തം മകൻ ഔറംഗസീബ് വീട്ടുതടങ്കലിൽ പാർപ്പിച്ചതും മരണശേഷം മുംതാസിന്‍റെ ശവകുടീരത്തിനടുത്ത് സംസ്‌കരിച്ചതുമൊക്കെ അവർ ആശ്ചര്യത്തോടെയാണ് കേട്ടുനിന്നത്" നിതിൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ സംസ്‌കാരത്തിന്‍റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സൗന്ദര്യത്തിന്‍റെ കാലാതീതമായ തെളിവാണ് താജ്‌മഹല്‍. താജ്‌മഹല്‍ സന്ദർശനത്തിന് ശേഷം 'ഇന്ത്യ, നന്ദി' എന്ന് സന്ദർശകരുടെ പുസ്‌തകത്തില്‍ കുറിച്ചിട്ടാണ് അമേരിക്കൻ പ്രസിഡന്‍റും പ്രഥമ വനിതയും മടങ്ങിയത്.