മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതര്‍ ഏറെയുള്ള മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ഘട്ടം ഘട്ടമായി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനായി മിഷന്‍ ബിഗിന്‍ എഗെയ്ന്‍ പദ്ധതിക്കും തുടക്കം കുറിച്ചു. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
പദ്ധതിയുടെ ഭാഗമായി ജൂണ്‍ മൂന്ന് മുതല്‍ രാവിലെ അഞ്ച് മുതല്‍ വൈകിട്ട് ഏഴുവരെ സൈക്ലിങ്, ജോഗിങ് എന്നിവക്ക് ആളുകള്‍ക്ക് അനുവാദം നല്‍കും. കൂടാതെ ബീച്ചുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ തുറന്നുകൊടുക്കും. സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. ദീര്‍ഘദൂര യാത്ര അനുവദിക്കില്ല. പൊതുസ്ഥലങ്ങളില്‍ എത്തുന്ന കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇലക്ട്രീഷ്യന്മാര്‍ പോലുള്ള സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാമൂഹിക അകലം പാലിച്ച് ജോലികള്‍ പുനരാരംഭിക്കാം.
പതിനഞ്ച് ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകള്‍ ജൂണ്‍ മൂന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ജൂണ്‍ 5ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തില്‍ മാളുകളും ഷോപ്പിങ് കോംപ്ലക്സുകളും ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. വൈറസ് പടരാതിരിക്കാന്‍ വസ്ത്രശാലകളില്‍ ട്രയല്‍ റൂമുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. ടോക്കണ്‍ സംവിധാനം ഹോം ഡെലിവറി എന്നിവ കൂടുതലായി പ്രോത്സാഹിപ്പിക്കാനും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഇത്തരം വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ടാക്സികളും ഓട്ടോറിക്ഷകളും അവശ്യസര്‍വീസുകള്‍ മാത്രമെ നടത്താന്‍ പാടുള്ളുവെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. പത്ത് ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ എട്ട് മുതലുള്ള മൂന്നാംഘട്ടത്തില്‍ പ്രവര്‍ത്തിക്കാം. കൊവിഡ് തീവ്രബാധിത പ്രദേശങ്ങള്‍ക്ക് ഈ ഇളവുകളൊന്നും ലഭിക്കില്ല. സ്കൂളുകള്‍, കോളജുകള്‍, തിയേറ്ററുകള്‍, മെട്രോറെയില്‍, ഹോട്ടലുകള്‍ എന്നിവ പുനരാരംഭിക്കാന്‍ അനുവാദമില്ല. കൂടാതെ ബാര്‍ബര്‍ ഷോപ്പുകളും, ബ്യൂട്ടിപാര്‍ലറുകളും തുറക്കാന്‍ പാടില്ല.