റായ്‌പൂർ: ഛത്തീസ്‌ഗഡിന്‍റെ തലസ്ഥാനമായ റായ്‌പൂരില്‍ മനുഷ്യ നിര്‍മ്മിതമായ ഒരു വനമുണ്ട്. ഇവിടുത്തെ ജംഗിൾ സഫാരി അത്യധികം മനോഹരമാണ്. ഒരിക്കൽ ഇവിടം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജംഗിൾ സഫാരിയുടെ ആരാധകനായി മാറിയിട്ടുണ്ട്. അദ്ദേഹം അന്ന് പകർത്തിയ കടുവയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു.
റായ്‌പൂർ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയും സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുമായി ന്യൂ റായ്‌പൂരിലാണ് ജംഗിള്‍ സഫാരിയുള്ളത്. 800-ലധികം ഏക്കറില്‍ പരന്നു കിടക്കുന്ന ഇവിടെ സിംഹം, പുലി, കരടി ഉൾപ്പെടെ നിരവധി വന്യമൃങ്ങളുണ്ട്.
ജംഗിള്‍ സഫാരിയുടെ പ്രധാന കവാടത്തില്‍ നമ്മെ സ്വീകരിക്കുന്നത് മനോഹരമായ പൂന്തോട്ടമായിരിക്കും. ഹരിതാഭമായ അന്തരീക്ഷത്തിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ ജംഗിള്‍ സഫാരി മാനേജ്‌മെന്‍റ് സംഘം നമ്മെ വരവേല്‍ക്കും. നേരെ സന്ദര്‍ശകർക്കായുള്ള കാത്തിരിപ്പ് മുറിയിലേക്ക് നയിക്കും. മനോഹരമായ ചിത്രങ്ങൾ നിറഞ്ഞ ചുമരുകളാണ് അവിടെയുള്ളത്. ഛത്തീസ്‌ഗഡിലെ വന്യ ജീവിതം വെളിപ്പെടുത്തുന്നവയാണ് ഓരോ ചിത്രങ്ങളും. വ്യത്യസ്‌തയിനം ഭക്ഷണങ്ങളും കാത്തിരിപ്പ് മുറിയിൽ ലഭ്യമാണ്. ഏതാനും സമയത്തിന് ശേഷം ബസ് എത്തി സഫാരിയിലേക്ക് കൂട്ടി കൊണ്ടു പോകും. കാന്ത്വ ജലാശയത്തിന്‍റെ തീരത്തിലൂടെയാണ് ബസ് യാത്ര. ഉള്ളിലേക്ക് പോകുതോറും വനം കൂടുതല്‍ ദൃഢമാകും. സസ്യഭുക്ക് മൃഗങ്ങളുടെ സഫാരി, കരടി സഫാരി, കടുവ സഫാരി, സിംഹ സഫാരി എന്നിങ്ങനെ നാല് വ്യത്യസ്‌ത സഫാരി വഴികളാണ് അനുവദിക്കുന്നത്.
ഇവിടെ മുൻപ് ഉണ്ടായിരുന്നത് ഒരു നഴ്‌സറിയാണ്. കാന്ത്വ ജലസംഭരണി കേന്ദ്രമാക്കിയതിന് ശേഷം ഈ നഴ്‌സറിയെ വനമാക്കി മാറ്റുകയായിരുന്നു. മാനുകളെ പോലെ സസ്യഭുക്കായ മൃഗങ്ങള്‍ക്ക് നിലനിൽക്കാനാകും വിധം മരങ്ങൾ വെച്ചുപിടിപ്പിച്ചാണ് വനം നിർമിച്ചിരിക്കുന്നത്. ഇടതൂര്‍ന്ന വനത്തില്‍ മൃഗങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിന് വാച്ച് ടവറുകളും നിര്‍മ്മിച്ചിട്ടുണ്ട്.
ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകത്തേക്ക് സഞ്ചരിച്ചാൽ സസ്യഭുക്ക് മൃഗ സഫാരിയിലെത്തും. മാന്‍, ചിത്താല്‍, കലമാന്‍, പുള്ളിമാന്‍ ഉൾപ്പെടെ ഏതാണ്ട് 300-ഓളം ഗണങ്ങളിലെ മാനുകള്‍ ഇവിടെയുണ്ട്. അവയ്ക്ക് വെള്ളം കുടിക്കാൻ ചെറിയ കുളങ്ങളുമുണ്ട്. പുല്ലിനൊപ്പം അവയ്ക്ക് ധാന്യങ്ങളും നല്‍കുന്നു. ഈ സഫാരിയിൽ മാനുകളെ വളരെ അടുത്ത് കാണാനാകും. അടുത്തത് കരടികളുടെ മേഖലയിലാണ്. ഇവിടെ എത്തുന്നതോടെ ബസിന്‍റെ വാതിലുകൾ കൃത്യമായി അടച്ചിട്ടില്ലേ എന്ന് ഗൈഡ് ഉറപ്പുവരുത്തും. ഈ മേഖലയിൽ ബസിന് പുറത്തിറങ്ങുന്നത് അപകടകരമാണ്. എങ്കിലും അവയെ വളരെ അടുത്ത് കാണുന്നത് ആവേശകരമായ അനുഭവമാണ്. നിലവില്‍ 50 ഏക്കര്‍ പ്രദേശത്ത് അഞ്ച് കരടികൾ മാത്രമാണുള്ളത്.
കരടി സഫാരിക്ക് ശേഷം നീങ്ങുന്നത് നിബിഡ വനത്തിലേക്കാണ്. കടുവകളുടെ മേഖലയാണിത്. മൃഗശാലകളില്‍ കൂട്ടിലടച്ച കടുവകളെ നാം കണ്ടിരിക്കാം. എന്നാൽ അവയെ തുറന്ന വനത്തില്‍ കാണുന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. 50 ഏക്കര്‍ പ്രദേശത്ത് നാല് കടുവകളാണുള്ളത്. ഇവയ്ക്ക് വേണ്ടി ജലാശയവും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കവാടത്തിലൂടെയാണ് ഭക്ഷണം നല്‍കുക. കൃത്യമായ കാലയളവില്‍ കടുവകളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും. രാജകീയ ശൈലിയില്‍ കടുവകൾ നടന്നു നീങ്ങുന്നതും ജലാശയത്തില്‍ കളിക്കുന്നതും എല്ലാം ഈ മേഖലയിൽ കാണാനാകും..
കടുവ സഫാരിക്ക് ശേഷം സിംഹ സഫാരിയിലേക്ക് എത്തുകയായി. ഇതും 50 ഏക്കര്‍ വിസ്‌തൃതിയുള്ള പ്രദേശമാണ്. പെണ്‍ സിംഹവും മൂന്ന് സിംഹ കുഞ്ഞുങ്ങളും ഉലാത്തുന്ന കാഴ്‌ച അതിമനോഹരമായിരുന്നു.നാല് സഫാരികൾക്കും ഒടുവില്‍ കാന്ത്വ ജല സംഭരണിയിലാണ് എത്തുക. വനത്തിന്‍റെ ജീവനാഡിയാണിത്. ഇവിടെ വിനോദ സഞ്ചാരികള്‍ക് ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണ്.