ന്യൂഡൽഹി: കൊവിഡ് രോഗത്തിന്‍റെ ആവശ്യ മരുന്നായി പ്രഖ്യാപിച്ച 'ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ' വിൽപ്പനയ്‌ക്കും വിതരണത്തിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിയന്ത്രണം. മരുന്നിന്‍റെ ദുരുപയോഗം കുറയ്‌ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണം. മരുന്നിന്‍റെ വിൽപ്പനയും വിതരണവും നിയന്ത്രിക്കുന്നതിന്‍റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയത്.
1940 ലെ മയക്കുമരുന്ന്, സൗന്ദര്യവർധക നിയമത്തിലെ 26 ബി വകുപ്പ് അനുസരിച്ച് ഹൈഡ്രോക്‌സിക്ലോറോക്വിൻ അടങ്ങിയ മരുന്നുകളുടെ വിൽപ്പന നിയന്ത്രിച്ചിരിക്കുന്നുവെന്നും ഈ നിയമം ഉടൻതന്നെ പ്രാബല്യത്തിൽ വരുമെന്നും സർക്കാർ അറിയിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) അറിയിച്ചിട്ടുണ്ട്. ഐസിഎംആറിന്‍റെ ശുപാർശ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ)യും അംഗീകരിച്ചു.