കൊച്ചി: മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്നു മുതൽ സിനിമ സമരം. നിർമ്മാണവും പ്രദർശനവും ഉൾപ്പെടെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും സ്‌തംഭിപ്പിക്കാൻ തന്നെയാണ് സിനിമ സംഘടനകളുടെ സംയുക്ത തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജിഎസ്‌ടിക്ക് പുറമെയുള്ള അധിക വിനോദ നികുതി സംസ്ഥാനസർക്കാർ പിൻവലിക്കുക, താരങ്ങൾ പ്രതിഫലം കുറയ്ക്കുക തുടങ്ങിയവയാണ് സിനിമാ സംഘടനകൾ സംയുക്തമായി മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. ചലച്ചിത്ര നിർമ്മാണത്തിന്‍റെ ചെലവ് ഒരു നിർമ്മാതാവിന് താങ്ങാവുന്നതിനും അപ്പുറത്തേക്കാണെന്ന് നിർമ്മാതാക്കളുടെ സംഘടന വെളിപ്പെടുത്തി.
ചലച്ചിത്ര നിർമ്മാണത്തിന് ആവശ്യമായതിന്‍റെ 60% തുകയും താരങ്ങളുടെ പ്രതിഫലമായാണ് നൽകേണ്ടി വരുന്നത്. ജനുവരിയിൽ മാത്രം മലയാള സിനിമയ്ക്ക് 100 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ട് എന്നും നിർമാതാക്കളുടെ സംഘടന വെളിപ്പെടുത്തി. 28 ഓളം ചിത്രങ്ങളാണ് ജനുവരി മാസത്തിൽ റിലീസ് ചെയ്‌തത്. ആസിഫ് അലി നായകനായ രേഖാചിത്രത്തിനു മാത്രമാണ് മുടക്ക് മുതൽ തിരിച്ചു കിട്ടിയതെന്ന് നിർമ്മാതാക്കളുടെ സംഘടന വെളിപ്പെടുത്തി .
പ്രസ്‌തുത വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് നിർമ്മാതാക്കളുടെ സംഘടന സംസ്ഥാന സർക്കാരിനെ പലപ്രാവശ്യം സമീപിച്ചിരുന്നു. പക്ഷേ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് വിനോദ നികുതി പിൻവലിക്കുന്നത് അടക്കമുള്ള ഒരുതരത്തിലുള്ള നീക്കവും സംഭവിച്ചിട്ടില്ല എന്നും നിർമ്മാതാക്കളുടെ സംഘടന ആരോപിക്കുന്നു. നിർമ്മാതാക്കളുടെ തീരുമാനങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കുന്ന താരങ്ങളുടെ സിനിമകൾ ഇനിമുതൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല എന്നും സംഘടന വ്യക്തമാക്കി.
ടൊവിനോ തോമസിന്‍റെ ബിഗ് ബജറ്റ് ചിത്രം ഐഡന്‍റിറ്റി 30 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. എന്നാൽ ചിത്രം തിയേറ്ററിൽ നിന്ന് നേടിയത് 3.5 കോടി രൂപയാണെന്നും നിർമാതാക്കൾ വെളിപ്പെടുത്തി. 17 കോടി മുതൽ മുടക്കിൽ പുറത്തുവന്ന മമ്മൂട്ടി ചിത്രത്തിന്‍റെ തിയറ്റർ വരുമാനം 4.5 കോടി രൂപയാണെന്നും നിർമാതാക്കൾ പറഞ്ഞു. ജനുവരി മാസം റിലീസ് ചെയ്‌ത സിനിമകളുടെ കളക്ഷൻ ലിസ്റ്റ് നിർമ്മാതാക്കൾ കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവച്ചു. കഴിഞ്ഞദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ജി സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Also Read: മലയാള സിനിമ നിർമ്മാണം ഉടൻ നിർത്തിവയ്‌ക്കാൻ പോകുന്നു? സിയാദ് കോക്കർ പറയുന്നു