ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ലോക നേതാക്കളാൽ സമ്പന്നമാണ് രാജ്യ തലസ്ഥാനം. ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് (ബേ ഒഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍ഡ് എക്കണോമിക്ക് കോ - ഓപ്പറേഷന്‍) രാജ്യങ്ങളിലെ തലവന്‍മാരാണ് ഇത്തവണത്തെ പ്രധാന അതിഥികൾ. ഇവരിൽ പലരും ന്യൂഡൽഹിയിൽ എത്തി.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്താണ് ചടങ്ങിൽ പങ്കെടുക്കാനായി ആദ്യം എത്തിയത്. തുടർന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെയ് ഷെറിങ് എത്തി. ഇരുവരെയും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്വാഗതം ചെയ്തു. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി , കിർഗിസ്ഥാൻ പ്രസിഡന്‍റ് സൂരൺബെ ജീൻബെക്കോവ് എന്നിവരും ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ബംഗ്ലാദേശ് രാഷ്ട്രപതി അബ്ദുല്‍ ഹമീദ് ബുധനാഴ്ച്ച വൈകിട്ട് തന്നെ ഡൽഹിയിൽ എത്തിച്ചേർന്നിരുന്നു.തായ്‌ലന്‍ഡ്, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇനി എത്തിച്ചേരാനുളളത്.
കഴിഞ്ഞ വർഷത്തേതിലും വിപുലമായാണ് ഇത്തവണത്തെ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് രണ്ടാം എൻ ഡി എ സർക്കാരിന്‍റെ സത്യപ്രതിജ്ഞ.