കൊൽക്കത്ത : ചികിത്സ നിഷേധിച്ച കൊവിഡ് രോഗി കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്ത് ആംബുലൻസിൽ വച്ച് മരിച്ചു. ഇ.എം ബൈപാസിലെ ദേശുൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രി ഫീസ് അടക്കാനില്ലാത്തതിനാൽ ചികിൽസ നിഷേധിച്ച 60 കാരിയാണ് മരിച്ചത്.ആശുപത്രി ജീവനക്കാർ ആവശ്യപ്പെട്ട മൂന്ന് ലക്ഷം രൂപ യഥാസമയം നൽകാൻ രോഗിയുടെ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ആംബുലൻസിൽവച്ച് രോഗി മരണത്തിന് കീഴടങ്ങുകയായിരുന്നു.
യുവതിയുടെ ഭർത്താവ് മൂന്ന് ദിവസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ആദ്യം 80,000 രൂപ നിക്ഷേപിച്ചതായും ബാക്കി തുക നൽകാൻ ഒരു മണിക്കൂർ സമയം കുടുംബം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മുഴുവൻ പണവും അടച്ചില്ലെങ്കിൽ ഡോക്ടർമാർക്ക് ചികിത്സ നൽകില്ല എന്ന് പറഞ്ഞതായി യുവതിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിൽ ചികിത്സ വൈകിപ്പിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനർജി എല്ലാ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ദേശുൻ ആശുപത്രിയിലെ സംഭവം അഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പ്രസിഡന്റും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എംപിയുമായ ശാന്താനു സെൻ പറഞ്ഞു.