ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികളിൽ രണ്ടുപേരുടെ അപേക്ഷയിൽ പട്യാല ഹൗസ് കോടതിയിൽ ഇന്ന് വാദം കേള്‍ക്കും. മൂന്നാമത് തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. വിഷയം അഡീഷണൽ സെഷൻസ് ജഡ്‌ജി എ കെ ജെയിൻ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും. പ്രതികൾ സമർപ്പിച്ച ഹർജിയിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി തിഹാർ ജയിൽ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.ഡൽഹി ജയിൽ നിയമപ്രകാരം, ദയാ ഹർജിയടക്കം എല്ലാ നിയമപരമായ അവസരങ്ങളും പരിഗണിക്കുന്നതുവരെ ശിക്ഷിക്കപ്പെട്ടവരെയൊന്നും തൂക്കിക്കൊല്ലാനാവില്ലെന്ന് പ്രതികളുടെ അഭിഭാഷകൻ എ പി സിംഗ് അപേക്ഷയിൽ പറഞ്ഞു. അതേസമയം സിംഗ് സമർപ്പിച്ച ഹർജി നീതിയെ പരിഹസിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് വ്യക്തമാക്കി.
അക്ഷയ് താക്കൂർ, മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ എന്നീ നാല് പ്രതികളെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ സുപ്രീം കോടതിയുടെ വിധിച്ചത് . ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച്ച തള്ളിയിരുന്നു. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. വധശിക്ഷ ഒഴിവാക്കാനുള്ള മുകേഷ് സിംഗിന്‍റെ എല്ലാ നിയമപരമായ സാധ്യതകളും ഇതോടു കൂടി അവസാനിച്ചു. മറ്റൊരു പ്രതി വിനയ് ശര്‍മ്മ ദയാഹര്‍ജിയുമായി രാഷ്ട്രപതിയേയും സമീപിച്ചു. അതേസമയം തിരുത്തല്‍ ഹര്‍ജി തള്ളിയാല്‍ ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പ്രതി അക്ഷയ് സിംഗിനുണ്ട്.