ന്യൂഡൽഹി: ബി.എസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതൃത്വം. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി, സർക്കാരുകളെ അട്ടിമറിക്കുകയാണെന്നും സിബിഐ, ഇഡി, ഐടി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബി എസ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തലിലൂടെ ഇത് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയെ ബിജെപി ദുരുപയോഗപ്പെടുത്തിയെന്നും യെദ്യൂരപ്പയുടെ വാക്കുകൾ കുതിരക്കച്ചവടത്തിന് തെളിവാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ്സ് ജെഡിഎസ് കൂട്ടുകക്ഷിസര്‍ക്കാരിൻ്റെ ഭരണത്തകർച്ചക്ക് ഇടവരുത്തിയ കുതിരക്കച്ചവടം നിയന്ത്രിച്ചത് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആണെന്നും ജെഡിഎസ്, കോൺഗ്രസ് വിമത എംഎൽഎമാരുടെ ത്യാഗത്തെ പാർട്ടി പ്രവർത്തകർ മാനിക്കണമെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. 15 വിമത കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ രാജി വെച്ചതിനെ തുടർന്നാണ് കർണാടകയിൽ പ്രതിസന്ധി രൂപപ്പെട്ടത്. തുടർന്ന് ജൂലൈയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് ഭരണം നഷ്‌ടപ്പെടുകയായിരുന്നു.