ന്യൂഡൽഹി: ചില്ലറ വിപണിയിൽ ഉള്ളിയുടെ വില കുതിച്ചുയരുന്നതിനിടെ, ചരക്ക് വില നിയന്ത്രണ വ്യവസ്ഥയിൽ മോദി സർക്കാരിന്‍റെ പിടി നഷ്ടപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ പി.എൽ. പുനിയ. കിലോയ്ക്ക് 120 രൂപക്കാണ് ഉള്ളി വിൽക്കുന്നത്. എന്നാൽ വിലവർദ്ധനവിനെക്കുറിച്ച് സർക്കാർ തീർത്തും അജ്ഞരാണെന്നും പുനിയ പറഞ്ഞു.
കോർപ്പറേറ്റുകളുടെ താൽപ്പരൃങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ദമാണ്. എന്നിൽ വിപണി നേരിടുന്ന കടുത്ത പണപ്പെരുപ്പത്തെക്കുറിച്ചും സാധാരണക്കാർ എത്രത്തോളം ബുദ്ധിമുട്ടിലാണെന്നും അവർ ചിന്തിക്കുന്നില്ല പുനിയ കൂട്ടിചേർത്തു.കഴിഞ്ഞ ഏതാനും ആഴ്ചകളായി മറ്റ് ചരക്ക് വസ്തുക്കളുടെ വിലയും വർദ്ധിച്ചതായി പുനിയ പറഞ്ഞു.
"ഇത്ര ഭീകരമായ സാഹചര്യം നിലനിന്നിട്ടും, രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രി ഇപ്പോഴും അംഗീകരിക്കുന്നില്ല. മധ്യ, പിന്നാക്ക വർഗ്ഗ പൗരന്മാരെ അലട്ടുന്ന ഇത്തരം വിഷയങ്ങളിൽ അവഗണന കാണിക്കാൻ കഴിയില്ല", പുനിയ പറഞ്ഞു.
നിയന്ത്രിത വിലയ്ക്ക് ഉള്ളി വിതരണം കേന്ദ്രം നിർത്തിയതായി ആം ആദ്മി പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഉള്ളി വിതരണം പുനരാരംഭിക്കാൻ കേന്ദ്ര സർക്കാരിന് കത്ത് നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.