ചെന്നൈ : കനത്ത ചൂടും വരൾച്ചയും, രൂക്ഷമായതോടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ളക്ഷാമത്തിലാണ് ചെന്നൈ നഗരം. 195 ദിവസമായി മഴ മാറി നിൽക്കുന്ന നഗരത്തിലെ ഭൂരിഭാഗം ജലസ്രോതസുകളും വറ്റിവരണ്ട അവസ്ഥയിലാണ്. സർക്കാരിന്‍റെ ജല വിതരണത്തിൽ 40% കുറവാണ് വരുത്തിയിരിക്കുന്നത്. മൂന്നു നേരം പ്രവർത്തിച്ചിരുന്ന പല ഹോട്ടലുകളും രണ്ടു നേരമാക്കി മാറ്റിയിട്ടുണ്ട്. വീട്ടിലിരുന്നു ജോലി ചെയ്യന്നാണ് ഐടി കമ്പനികൾ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നത്. നഗരത്തിലെ സ്കൂളുകളിൽ പ്രവൃത്തി സമയം വെട്ടിക്കുറച്ചു. ചെന്നൈയിലേക്ക് വെള്ളം വിതരണം ചെയ്യുന്ന അഞ്ച് ജലസംഭരണികളില്‍ ഒന്നില്‍ മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും വെള്ളമുള്ളത്. ഓരോ കുടുംബത്തിനും ആറ് കുടം വെള്ളത്തിലധികം നല്‍കില്ലെന്ന നിലപാടിലാണ് സ്വകാര്യ വാട്ടര്‍ ടാങ്കര്‍ വിതരണക്കാര്‍.
അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ അയൽസംസ്ഥാനങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാൻ തമിഴ്നാട് സർക്കാർ ശ്രമം തുടങ്ങി. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളോട് സഹായം തേടാനാണ് ആലോചന. രണ്ട് ദിവസത്തിനകം മഴയുണ്ടായില്ലെങ്കില്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വെളളമെത്തിക്കും. ഇതിനായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ റെയില്‍വേയോട് അഭ്യര്‍ത്ഥിക്കും.