ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. വിചാരണക്ക് നേതൃത്വം നൽകുന്ന സ്പെഷൽ ജഡ്ജിയുടെ കാലാവധി നീട്ടിനൽകുന്ന ഉത്തരവ് രണ്ടാഴ്ചക്കുള്ളിൽ പാസാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജൂലൈ 27ന് സ്പെഷൽ ജഡ്ജി നൽകിയ കത്തിൽ സുരക്ഷ ഒരുക്കുന്നതുൾപ്പടെയുളള കാര്യങ്ങൾ ആവശ്യപ്പെട്ടതായി ജസ്റ്റിസ് ആർ എഫ് നരിമാനും സൂര്യകാന്തും ഉൾപ്പെട്ട ബഞ്ച് അറിയിച്ചു. സ്പെഷൽ ജഡ്ജിയുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഐശ്വര്യ ബട്ടിയോട് ബഞ്ച് ആവശ്യപ്പെട്ടു. സ്പെഷൽ ജഡ്ജിയുടെ കാലാവധി വിചാരണ കഴിയും വരെ നീട്ടിക്കൊണ്ട് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശ് സർക്കാർ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരെ കൂടാതെ മുൻ ബിജെപി എം പി വിനയ് കറ്റിയാർ, സാദ് വി റിതംബര എന്നിവരും വിചാരണ നേരിടുന്നുണ്ട്.