മഹാകുംഭ് നഗർ: കുംഭമേളയിൽ ഇന്ന് (ഫെബ്രുവരി 3) ബസന്ത് പഞ്ചമി ദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഭക്തരാണ് മഹാകുംഭമേളയുടെ മൂന്നാം അമൃതസ്‌നാനത്തിന് സാക്ഷ്യം വഹിച്ചത്. പുലർച്ചെ, വിവിധ അഖാരകളിൽ നിന്നുള്ള നാഗസന്യാസിമാർ ഉൾപ്പെടെ നിരവധി പേർ ത്രിവേണി സംഗമത്തിലേക്കുള്ള ആചാരപരമായ യാത്ര ആരംഭിച്ചു. ആദ്യമായി സംഗമത്തിൽ എത്തിയത് പഞ്ചായത്തി നിരഞ്ജനി അഖാരയിലെ സന്യാസിമാരാണ്. തുടർന്ന് കിന്നർ അഖാരയും, ഏറ്റവും വലിയ അഖാരയായ ജുന അഖാരയും ആവാഹൻ അഖാരയുമാണ് സ്‌നാനം നടത്തുന്നത്.
പുലർച്ചെ 4 മണിയോടെ 16.58 ലക്ഷം ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. ജനുവരി 13 മുതൽ സ്‌നാനം ചെയ്‌തവരുടെ ആകെ എണ്ണം 34.97 കോടിയായെന്ന് ഇൻഫർമേഷൻ ഡയറക്‌ടർ ശിശിർ പറഞ്ഞു. ഇതിൽ 10 ലക്ഷം സന്യാസിമാരും 6.58 ലക്ഷം തീർഥാടകരും ഉൾപ്പെടുന്നു. ഇതുവരെ, 33 കോടിയിലധികം ഭക്തർ മഹാ കുംഭമേളയിൽ സ്‌നാനം ചെയ്‌തു. ഉത്തർപ്രദേശ് സർക്കാർ ഇന്ന് മാത്രം അഞ്ച് കോടി തീർഥാടകരെ പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു.
'സന്യാസി, ബൈരാഗി, ഉദസീന്‍' എന്നീ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ട അഖാരകരുടെ സംഘം ഘോഷയാത്രയായി എത്തി ഒരു നിശ്ചിത ക്രമത്തില്‍ ഗംഗയില്‍ സ്‌നാനം നടത്തുന്നതാണ് ചടങ്ങ്. ആദ്യ സംഘം ഗംഗ, യമുന, പുരാണത്തിലെ സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് ഇതിനകം തന്നെ മുങ്ങിക്കുളിച്ചു കഴിഞ്ഞു.
കുംഭമേള അധികൃതർ പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച്, 'അമൃത് സ്‌നാൻ' (മുമ്പ് 'ഷാഹി സ്‌നാൻ' എന്നറിയപ്പെട്ടിരുന്നു) പുലർച്ചെ 4 മണിക്ക് ആരംഭിച്ചു. പഞ്ചായത്തി അഖാര മഹാനിർവാണി, ശംഭു പഞ്ചായത്തി അടൽ അഖാര, തപോനിധി പഞ്ചായത്തി നിരഞ്ജനി അഖാര, പഞ്ചായത്തി അഖാര ആനന്ദ്, പഞ്ചദഷ്‌ണം ജുന അഖാര, പഞ്ചദഷ്‌ണം അവഹൻ അഖാര, പഞ്ചാഗ്നി അഖാര എന്നിവരാണ് പുണ്യ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയത്.
ഓരോ അഖാരയ്ക്കും പുണ്യജലത്തിൽ 40 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്, ആദ്യ ഘോഷയാത്ര അവരുടെ ആചാരങ്ങൾ പൂർത്തിയാക്കി രാവിലെ 8.30 ഓടെ അവരുടെ ക്യാമ്പുകളിലേക്ക് മടങ്ങും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തതായി ബൈരാഗി വിഭാഗത്തിലെ അഖാരകളാണ്, അവരുടെ സ്‌നാന ക്രമം രാവിലെ 8.25ന് ആരംഭിച്ചു. അഖിലേന്ത്യാ ശ്രീ പഞ്ച് നിർവാണി അഖാര, അഖിലേന്ത്യാ ശ്രീ പഞ്ച് ദിഗംബർ അഖാര, അഖിലേന്ത്യാ ശ്രീ പഞ്ച് നിർമോഹി അഖാര എന്നിവ ഘോഷയാത്രകളിൽ ഉൾപ്പെടുന്നു. ഉച്ചയ്ക്ക് 12.35 ഓടെ അവരുടെ ഊഴം അവസാനിക്കും. തുടർന്ന് അവസാന സംഘം പുണ്യജലത്തിൽ സ്‌നാനം ചെയ്യും.
ശ്രീ പഞ്ചായത്തി നയ ഉദസീൻ അഖാര, ശ്രീ പഞ്ചായത്തി അഖാര ബഡാ ഉദസീൻ നിർവാണ, ശ്രീ പഞ്ചായത്തി നിർമ്മൽ അഖാര എന്നിവ ഉൾപ്പെടുന്ന ഉദസീൻ വിഭാഗമായിരിക്കും അവസാനമായി 'അമൃത് സ്‌നാൻ' നടത്തുന്നത്. നദിയിലേക്കുള്ള അവരുടെ യാത്ര രാവിലെ 11 മണിക്ക് ആരംഭിക്കും, അവസാന സന്യാസിമാർ അവരുടെ ആചാരം പൂർത്തിയാക്കി വൈകുന്നേരം 3.55 ഓടെ മടങ്ങും.
12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേളയിൽ അമൃതസ്‌നാനം നടത്താൻ ലക്ഷക്കണക്കിന് ഭക്തരാണ് മേളസ്ഥലങ്ങളിൽ തമ്പടിക്കുന്നത്. മൗനി അമാവാസിയിലെ അമൃത് സ്‌നാന്‍ മഹാ കുംഭമേളയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. 144 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന 'ത്രിവേണി യോഗ്' എന്നറിയപ്പെടുന്ന അപൂര്‍വ ആകാശ വിന്യാസം കൂടി സംഭവിക്കുന്നതിനാല്‍ ചടങ്ങിന് ഭക്തര്‍ക്കിടയില്‍ വലിയ ആത്മീയ പ്രാധാന്യമുണ്ട്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ പ്രത്യേക ഗ്രഹ വിന്യാസങ്ങളെ അടിസ്ഥാനമാക്കിയാണ് 'അമൃത് സ്‌നാന' തീയതികൾ നിർണയിക്കുന്നത്.
വൻ സുരക്ഷ ഏര്‍പ്പെടുത്തി
അതേസമയം രണ്ടാം അമൃതസ്‌നാന ദിവസമുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൗനി അമാവാസി ദിനത്തിൽ അമൃത് സ്‌നാനത്തിൽ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
മൗനി അമാവാസിയിലുണ്ടായ അപകടത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ സുരക്ഷയും നിയന്ത്രണങ്ങളും കർശനമാക്കി. ഈ ദിനത്തിൽ സ്‌നാനത്തിലുള്ള ക്രമീകരണങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലയിരുത്തി. ഒരു പരാതിയോ പിഴവുകളോ ഉണ്ടാവരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകി. ഇന്ന് അമൃത് സ്‌നാന ദിനത്തിൽ 'സീറോ എറർ' ഉറപ്പാക്കാൻ പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെയും മെഡിക്കൽ സ്‌റ്റാഫുകളെയും വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു.
Also Read: ഭൂമിയിലെ അത്ഭുതം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം