ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മൊത്ത കച്ചവട കേന്ദ്രമായ ഡല്‍ഹിയിലെ ആസാദ്‌പൂര്‍ മാര്‍ക്കറ്റില്‍ വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. പച്ചക്കറി കച്ചവക്കാരനായ 57കാരനാണ് ചൊവ്വാഴ്‌ച കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിന് പിന്നാലെ ആസാദ്‌പൂര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്തെത്തി.
രോഗലക്ഷണത്തെ തുടർന്ന് ഏപ്രിൽ 17നാണ് മജ്‌ലിസ് പാർക്ക് താമസക്കാരനായ വ്യാപാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ 19ന് ഇയാളുടെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് ദീപക് ഷിൻഡെ അറിയിച്ചു.
അതേസമയം മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിടണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ നടപടികൾ മാർക്കറ്റിൽ സ്വീകരിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചെന്നും മാര്‍ക്കറ്റ് അടിയന്തരമായി അടച്ചുപൂട്ടണമെന്നും വ്യാപാരികൾ പറഞ്ഞു.