ഛണ്ഡീഗഡ്: സെപ്റ്റംബർ 21 നും 25 നും ഇടയിൽ 297 കച്ചി കത്തിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതായും അവയിൽ ഭൂരിഭാഗവും അമൃത്സർ, തൻ താരൻ, പട്യാല എന്നിവിടങ്ങളിൽ നിന്നുമാണെന്നും പഞ്ചാബ് റിമോട്ട് സെൻസിംഗ് സെന്‍റർ ഡയറക്‌ടർ ഡോ. ബ്രിജേന്ദർ പട്ടേരിയ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്‌തത് 197 സംഭവങ്ങളാണെന്നും പട്ടേരിയ പറഞ്ഞു.
റാബി വിളകളുടെ കൃഷിക്കായി കർഷകർ തയ്യാറെടുക്കുമ്പോൾ സംസ്ഥാനത്തിന്‍റെ തെക്ക് ഭാഗത്ത് വരും മാസങ്ങളിൽ ഈ സംഭവങ്ങൾ വർദ്ധിക്കുമെന്നും കച്ചി കത്തിക്കൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയും കൂടുതൽ ഗുരുതരമാവുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കച്ചി കത്തിക്കില്ലെന്ന് തീരുമാനിച്ചുകൊണ്ട് കർഷകർക്ക് മാത്രമേ ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന്‍റെ കൈയ്യിൽ ഒതുങ്ങാത്തതാണെന്നും സർക്കാരിന് ധാരാളം ആനുകൂല്യങ്ങൾ നൽകാൻ കഴിയുമെങ്കിലും ആത്യന്തികമായി അന്തരീക്ഷ മലിനീകരണം വർദ്ധിപ്പിക്കില്ലെന്നത് സംസ്ഥാനത്തെ കർഷകരെടുക്കേണ്ട തീരുമാനമാണെന്നും പട്ടേരിയ പറഞ്ഞു.
വിളകളുടെ അവശിഷ്‌ടങ്ങൾ കത്തിച്ചതിനെ തുടർന്ന് ചൊവ്വാഴ്‌ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാരോട് നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പഞ്ചാബിലും ഹരിയാനയിലും കച്ചി കത്തിക്കുന്നതിനാൽ ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം വഷളായിക്കൊണ്ടിരിക്കുകയാണ്.