ന്യൂഡൽഹി : ആഭരണം വൃത്തിയാക്കാനെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്വർണവുമായി മുങ്ങിയ രണ്ട് പേർ അറസ്റ്റിൽ. പടിഞ്ഞാറൻ ഡൽഹിയിലെ ഉത്തം നഗർ പ്രദേശത്താണ് സംഭവം.നന്ദഗ്രി നിവാസികളായ വിക്രം ഭഗത് (34), മുഹമ്മദ് ആസാദ് (46) എന്നിവരാണ് അറസ്റ്റിലായത്. ഉത്തം നഗറിലെ താമസക്കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ജൂൺ ആറിന് രണ്ടുപേർ യുവതിയെ സമീപിച്ച് സ്വർണ്ണാഭരണങ്ങൾ വൃത്തിയാക്കുമെന്ന് ആഭരണങ്ങള്‍ കരസ്ഥമാക്കി. തുടർന്ന് യുവതിയെ കബളിപ്പിച്ച് പ്രതികൾ ഇമിറ്റേഷന്‍ സ്വർണം നല്‍കി ആഭരണവുമായി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരാതിയെ തുടർന്ന് പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും രക്ഷപ്പെടാൻ ഇരുവരും ഉപയോഗിച്ച മോട്ടോർസൈക്കിൾ തിരിച്ചറിയുകയും ചെയ്തു. അന്വേഷണത്തിൽ മോട്ടോർ സൈക്കിൾ വടക്കുകിഴക്കൻ ഡൽഹിയിലെ നന്ദ നാഗ്രി പ്രദേശത്തെ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റർ ചെയ്തതിരുന്നതെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ ഈ സ്ത്രീ പിടിയിലായ പ്രതികളിലൊരാളായ ഭഗതിന്‍റെ ഭാര്യയാണെന്ന് തിരിച്ചറിയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിലും സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയതായി പ്രതിയായ ഭഗത് വെളിപ്പെടുത്തി. ഇ-റിക്ഷാ ഓടിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഭഗത് രാജ്യവ്യാപകമായി ലോക്ക് ഡൗൺ വന്നതോടെ തൊഴില്‍രഹിതനായി. തുടർന്ന് ആസാദുമായി ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നു.