Published : Jan 28, 2024, 8:04 PM IST
കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്‌ട പരിഹാരമില്ല, തുക വിതരണം ചെയ്‌തിട്ട് രണ്ടര വർഷം; കർഷകർ പ്രതിസന്ധിയിൽ
ഇടുക്കി: ഇടുക്കിയിൽ പ്രകൃതി ദുരന്തം മൂലമുണ്ടായ നാശ നഷ്‌ടങ്ങൾക്കുള്ള സർക്കാർ ധനസഹായം (financial aid) ലഭിച്ചിട്ടില്ലെന്ന് കർഷകർ (Idukki Farmers in crisis). 2021 മെയ് മാസത്തിന് ശേഷം ജില്ലയിലുണ്ടായ പ്രകൃതി ദുരന്തം മൂലമുണ്ടായ നാശ നഷ്‌ടങ്ങള്‍ക്കുള്ള നഷ്‌ടപരിഹാര തുക ഇതുവരെ കൈമാറിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ഇതോടെ പല കർഷകരുടെയും ജീവിതം പ്രതിസന്ധിയിലാണ്. 2023ല്‍ ഇടുക്കിയില്‍ ആകെ 400 അപേക്ഷകളിലായി 25,88,000ത്തിലധികം രൂപയാണ് നഷ്‌ടപരിഹാരമായി കണക്കാക്കിയിരിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ ശാന്തന്‍പാറ പഞ്ചായത്ത് ഉള്‍പ്പെടുന്ന ദേവികുളം ബ്ലോക്കിലാണ് ഏറ്റവും അധികം തുക. ദേവികുളത്ത് 141 അപേക്ഷകളിലായി 9,33,000ത്തിലധികം രൂപ വിതരണം ചെയ്യണം. ഇടുക്കി ബ്ലോക്കില്‍ നാലേകാല്‍ ലക്ഷത്തിലധികവും ഇളംദേശം ബ്ലോക്കില്‍ 3,77,000ത്തിലധികവും കട്ടപ്പനയില്‍ 3,43,000ത്തിലധികവും രൂപ വിതരണം ചെയ്യണം. നെടുങ്കണ്ടം, തൊടുപുഴ, അടിമാലി ബ്ലോക്കുകളില്‍ 1,00,000ത്തിലധികം രൂപയുണ്ട്. 50,000 രൂപയോളം വിതരണം ചെയ്യാനുള്ള പീരുമേട്ടിലാണ് ഏറ്റവും കുറവ് തുക. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ അടക്കമുള്ള നാശ നഷ്‌ടം നേരിടുന്നവര്‍ക്ക്, നഷ്‌ടത്തിന് ആനുപാതികമായി തുക ലഭിക്കാറില്ല. അനുവദിക്കുന്ന തുക പോലും കാലാനുസൃതമായി ലഭിയ്ക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.