ഹൈദരാബാദ്:ജൈവവൈവിധ്യ പൂര്‍ണമായ ഭൂമിയില്‍ മനുഷന്‍ കണ്ടെത്താത്ത തിരിച്ചറിയാത്ത നിരവധി ജീവികള്‍ ഇന്നും മറഞ്ഞിരിക്കുന്നുണ്ട്. അത്തരത്തില്‍ ഇന്ത്യയില്‍ മറഞ്ഞിരുന്ന അപൂർവ ഇനത്തിൽപ്പെട്ട രണ്ട് തവളകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ആന്ധ്രാപ്രദേശിലെ കിഴക്കൻഘട്ട് മേഖലയില്‍ നിന്നാണ് ഈ തവളകളെ കണ്ടെത്തിയത്.
ശ്രീലങ്കയില്‍ മാത്രം കണ്ടുവരുന്ന പ്രത്യേക ഇനം തവളകളാണിത്. ആദ്യമായാണ് ഇവയുടെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തുന്നത്. ഹൈദരാബാദ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരും ആന്ധ്രാപ്രദേശ് ബയോഡൈവേഴ്‌സിറ്റി ബോർഡിലെ അംഗങ്ങളും ചേർന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയെ ഹൈദരാബാദ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ-സെഡ്എസ്ഐ ഓഫീസിൽ എത്തിച്ച് ഡിഎൻഎ പരിശോധന നടത്തുകയും ചെയ്‌തു.
ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിന് ജീവജാലങ്ങളുടെ പിന്തുണ വേണം. പ്രത്യേകിച്ച് കശേരുക്കളുടെയും ഉഭയജീവികളുടെയും പിന്തുണ അത്യാവശ്യമാണ്. എന്നാല്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ ചില ജീവികളുടെ വംശനാശത്തിന് കാരണമായി.
ചില ജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്‌തു. ഇത്തരത്തിലുളള പാരിസ്ഥിതിക മാറ്റങ്ങളുടെ ഭാഗമായി അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ഉഭയജീവിയെയാണ് ശാസ്‌ത്രജ്ഞര്‍ കിഴക്കൻഘട്ട് മേഖലയില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉഭയജീവികളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ലോകമെമ്പാടും വിപുലമായി നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി നിരവധി പഠനങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലും നടന്നുവരികയാണ്. അത്തരത്തിലൊരു ഗവേഷണത്തിലാണ് രണ്ട് അപൂര്‍വ ഇനം തവളകളെ ആന്ധ്രാപ്രദേശില്‍ നിന്നും കണ്ടെത്തിയത്.
ശ്രീലങ്കയിലെ തവളകള്‍ എങ്ങനെ ഇന്ത്യയിലെത്തി?
പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ശ്രീലങ്കയിൽ നിന്ന് കിഴക്കൻ ഘട്ടങ്ങളിലേക്ക് ഉഭയജീവികൾ കുടിയേറിയതായാണ് ഗവേഷണങ്ങൾ കാണക്കാക്കുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശേഷാചലം മലനിരകളിൽ കണ്ടെത്തിയ അപൂർവയിനം തവളയായ സ്യൂഡോഫിലൗട്ടസ് റെജിയസും പലമനേരു കൌണ്ഡിന്യ വനമേഖലയ്ക്ക് സമീപം കണ്ടെത്തിയ ശ്രീലങ്ക ഗോൾഡൻ ബാക്ക്ഡ് തവളയും ഇത്തരത്തില്‍ ഈ കാലഘട്ടത്തില്‍ കുടിയേറിയവയാണ്.