കാട്ടാന റേഷൻ കട തകർത്തു ; ആക്രമണം നടത്തിയത് ചക്കക്കൊമ്പനെന്ന് നാട്ടുകാർ ഇടുക്കി :പന്നിയാർ എസ്‌റ്റേറ്റിലെ റേഷൻകട വീണ്ടും കാട്ടാന തകർത്തു. വെളുപ്പിന് മൂന്ന് മണിയോടെയാണ് റേഷൻകട തകർത്തത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റിയതിനുശേഷം ആദ്യമായാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.
ഇന്ന് (12-03-2024) രാവിലെ മൂന്നുമണിയോട് കൂടിയാണ് സംഭവം നടക്കുന്നത്. ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. റേഷൻ കടയ്ക്ക് സമീപത്ത് ഉണ്ടായിരുന്ന കൊടിമരം വൈദ്യുത ഫെൻസിങ്ങിന് മുകളിലേക്ക് മറിച്ചിട്ട് വേലി തകർത്താണ് ആന അകത്ത് കയറിയത്.
കെട്ടിടത്തിൽ കൊമ്പുകൾ കൊണ്ട് ഇടിച്ച് തകർത്ത ശേഷം അരിച്ചാക്കുകൾ പുറത്തേക്ക് വലിച്ചിട്ടുവെന്നും, രണ്ട് ചാക്ക് അരി ആന ഭക്ഷിച്ചുവെന്നും അധികൃതർ പറഞ്ഞു. തുടർച്ചയായി അരിക്കൊമ്പന്‍റെ ആക്രമണം ഉണ്ടായതിനെ തുടർന്ന് ഫെൻസിംഗ് സ്ഥാപിച്ച് നവീകരിച്ച കെട്ടിടമാണ് ആന തകർത്തത്.
ALSO READ : കാട്ടാനക്കലിയില്‍ ജീവൻ നഷ്‌ടമായ സുരേഷിന് കണ്ണീരോടെ വിട നല്‍കി നാട് ; മൃതദേഹം സംസ്‌കരിച്ചു
ഇത് പതിമൂന്നാം തവണയാണ് റേഷൻ കടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടുമാസമായി കാട്ടാനകൾ പന്നിയാർ , ബിഎൽറാം, ചിന്നക്കനാൽ മേഖലകളിൽ തമ്പടിച്ച് ജനജീവിതം ദുസ്സഹമാക്കുന്നുണ്ട്. മാത്രമല്ല ഈ മേഖലയിൽ കാട്ടാനകൾ കൃഷി നാശവും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.