തിങ്കളാഴ്‌ച തന്നെ ഇരുവഴിഞ്ഞിപ്പുഴ കലങ്ങിയൊഴുകുന്നതു കണ്ടപ്പോള്‍ നാട്ടിലെ മുതിര്‍ന്നവര്‍ക്ക് സംശയം തോന്നിയിരുന്നു. കനത്ത മഴ തുടരുന്നതു കൊണ്ടാവാമെന്ന ധാരണയില്‍ പലരും അത് സാരമായെടുത്തില്ല. പക്ഷേ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റേഞ്ചിലുള്ള വെള്ളരിമലയില്‍ ഉണ്ടായ ആദ്യ ഉരുള്‍പൊട്ടലുകളായിരുന്നു ആ കലക്കവെള്ളത്തില്‍ കണ്ടത്. വെള്ളരിമലയില്‍ നിന്നെത്തിയ പാറക്കല്ലുകളും കടപുഴകിയെത്തിയ മരങ്ങളും ഇരുവഴിഞ്ഞിപ്പുഴയുടെ പരപ്പ് പതുക്കെ കൂട്ടിക്കൊണ്ടിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടിയതോടെ പിന്നെ പുഴയുടെ ഗതിയാകെ മാറി. ഒലിച്ചുചാട്ടം, സ്വര്‍ഗം കുന്ന്, മസ്‌തകപ്പാറ, മുത്തപ്പന്‍പുഴ, മരിപ്പുഴ ട്രക്കിങ്ങുകാരുടെ ഇഷ്‌ട മേഖലയായിരുന്നു ഇത്. ഇന്ന് ഇത് മരണം താണ്ഡവമായിയ ദുരന്ത ഭൂമിയാണ്.
അതിസാഹസികമായ രക്ഷാദൗത്യം :ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകാന്‍ മുമ്പൊക്കെ ഇരുവഴഞ്ഞിപ്പുഴ കടക്കണമായിരുന്നു. പുഴയ്ക്കക്കരെ കടക്കാന്‍ ഉണ്ടായിരുന്ന ചെറുപാലമായിരുന്നു ഇരു കരകളും തമ്മിലുള്ള കണ്ണി. ഇപ്പോള്‍ പാലവുമില്ല കണ്ണിയുമില്ല. ഉരുളെടുത്ത മുണ്ടക്കൈയിലേക്ക് എത്താന്‍ വഴിയില്ലാതെ പകച്ചു നില്‍ക്കുകയായിരുന്നു രക്ഷാദൗത്യത്തിന്‍റെ ആദ്യ ദിനം. അതിസാഹസികമായി മറുകരയെത്തി കെട്ടിയുറപ്പിച്ച വടത്തില്‍ പിടിച്ച് സൈനികരും രക്ഷാപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെ മറുകരയിലേക്ക്. അങ്ങനെ മുണ്ടക്കൈയിലെത്തിയ സൈന്യത്തിന് അവിടെ ഏറെ ചെയ്യാനുണ്ടായിരുന്നു.
ഒരു സംഘം തെരച്ചില്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ രക്ഷപ്പെടുത്തുന്നവരെയും കണ്ടെത്തുന്ന ശവശരീരങ്ങളും കരയിലെത്തിക്കാന്‍ ദുഷ്‌കര പാതയിലുടനീളം അണിനിരന്നു. പുഴ അപ്പോഴും വഴിമാറി ഒഴുകിക്കൊണ്ടിരിക്കുകയാണ്. വടത്തില്‍പ്പിടിച്ച് ചുവടുറപ്പിച്ച് ചളിയില്‍ ആഴ്ന്നുപോകാതെ നിരന്ന് അവര്‍ ഓരോരുത്തരെയായി സുരക്ഷിത തീരങ്ങളിലെത്തിച്ചു. കണ്ടെത്തിയ ചേതനയറ്റ ശരീരങ്ങളും ചുമന്ന് ചൂരല്‍മലക്കിപ്പുറം എത്തിച്ചു. ദുരന്തത്തുരുത്തായ മുണ്ടക്കൈയില്‍ ജീവനോടെ ബാക്കിയായ കുരുന്നുകള്‍ ഇന്നുവരെ കണ്ടിട്ടു പോലുമില്ലാത്തവരുടെ കരങ്ങളിലൂടെ കൈമാറി പ്രതീക്ഷയുടെ കരയണഞ്ഞു.
മുണ്ടക്കൈയില്‍ ഇനി ഒന്നുമില്ല :അഞ്ഞൂറില്‍പ്പരം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയില്‍ ബാക്കിയെന്നു പറയാന്‍ ഒന്നുമില്ല. ഉരുള്‍പൊട്ടലിനെ അതിജിവിച്ചത് ഏതാനും വളര്‍ത്തു മൃഗങ്ങള്‍ മാത്രം. വഴിമാറിയൊഴുകിയ ഇരുവഴിഞ്ഞിപ്പുഴ ഈ വീടുകളെയാകെ നിരത്തിക്കൊണ്ടാണ് ചാലിയാറിലേക്ക് ചേര്‍ന്നത്. ഒപ്പം കൊണ്ടുപോയത് എണ്ണമില്ലാത്ത മനുഷ്യ ജീവനുകളും.
കല്ലും മണ്ണും പാറയും മരവും വെള്ളവും ചെളിയുമെന്ന വ്യത്യാസമില്ലാതെ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മുണ്ടക്കൈയിലേക്ക് എത്തിയ സൈന്യവും രക്ഷാപ്രവര്‍ത്തകരും കണ്ടത് ഒന്നുമില്ലാതെ പരന്നു കിടക്കുന്ന ഭൂമി മാത്രം. ആകെ ബാക്കിയെന്നു പറയാനുള്ളത് ഭാഗികമായി കേടുപാടുകള്‍പറ്റിയ മുപ്പതോളം വീടുകള്‍ മാത്രം. മുട്ടറ്റം ആഴ്ന്നു പോകുന്ന ചെളിയില്‍ നടക്കാന്‍ പോലും പ്രയാസം. അവിടവിടെ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍. ഇതിനടിയില്‍ ഇനിയും ജീവന്‍റെ തുടിപ്പുകളുണ്ടോയെന്ന് അറിയില്ല.
ഇത്തരം മേഖലകളില്‍ ജീവനോടെയുള്ളവരെ കണ്ടെത്തുന്നതില്‍ പരിശീലനം സിദ്ധിച്ച സ്‌നിഫര്‍ ഡോഗുകളെ സൈന്യം ഡല്‍ഹിയില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഇനി ഇവരിലാണ് പ്രതീക്ഷ. മണ്ണിനടിയിലുള്ള ജീവനോടെയുള്ള മനുഷ്യരെയും ജീവനറ്റ ശരീരങ്ങളേയുമൊക്കെ വീണ്ടെടുക്കാന്‍ ഇനിയും സമയമെടുക്കും.
ചില വീടുകളില്‍ ഇരുപത് വരെ മൃതദേഹങ്ങള്‍ :ചില വീടുകളില്‍ പത്തും ഇരുപതും മൃതദേഹങ്ങള്‍ കണ്ടെത്താനായെന്ന് രക്ഷാ ദൗത്യത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. മലവെള്ളം ഇരച്ചെത്തിയപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടുതല്‍ സുരക്ഷിതമെന്നു കരുതിയ അടച്ചുറപ്പുള്ള വീടുകളില്‍ അഭയം തേടിവരാകാം ഇവരെന്ന് മേപ്പാടി പഞ്ചായത്തംഗം കെ ബാബു പറഞ്ഞു.