കേരളം

kerala

ഒലിച്ചു പോയൊരു നാട്; ശ്‌മശാന ഭൂമിയായി മുണ്ടക്കൈ - mundakkai rescue mission

By ETV Bharat Kerala Team

Published : Jul 31, 2024, 7:13 PM IST

Updated : Jul 31, 2024, 7:31 PM IST

ഒരു നാട് ഒന്നാകെ ഒലിച്ചുപോയൊരു ദുരന്തം. എത്ര പേര്‍ ഉണ്ടായിരുന്നെന്നോ എല്ലാവരും എവിടെയെന്നോ അറിയാതെ വിറങ്ങലിച്ച് കുറേ മനുഷ്യര്‍. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം.

AYANAD TRAGEDY  വയനാട് ദുരന്തം  RESCUE OPERATIONS  LAND SLIDE
ഒലിച്ചു പോയൊരു നാട്, ശ്‌മശാന ഭൂമികയായി മുണ്ടക്കൈ (ETV Bharat)

തിങ്കളാഴ്‌ച തന്നെ ഇരുവഴിഞ്ഞിപ്പുഴ കലങ്ങിയൊഴുകുന്നതു കണ്ടപ്പോള്‍ നാട്ടിലെ മുതിര്‍ന്നവര്‍ക്ക് സംശയം തോന്നിയിരുന്നു. കനത്ത മഴ തുടരുന്നതു കൊണ്ടാവാമെന്ന ധാരണയില്‍ പലരും അത് സാരമായെടുത്തില്ല. പക്ഷേ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ മേപ്പാടി റേഞ്ചിലുള്ള വെള്ളരിമലയില്‍ ഉണ്ടായ ആദ്യ ഉരുള്‍പൊട്ടലുകളായിരുന്നു ആ കലക്കവെള്ളത്തില്‍ കണ്ടത്. വെള്ളരിമലയില്‍ നിന്നെത്തിയ പാറക്കല്ലുകളും കടപുഴകിയെത്തിയ മരങ്ങളും ഇരുവഴിഞ്ഞിപ്പുഴയുടെ പരപ്പ് പതുക്കെ കൂട്ടിക്കൊണ്ടിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ വീണ്ടും ഉരുള്‍പൊട്ടിയതോടെ പിന്നെ പുഴയുടെ ഗതിയാകെ മാറി. ഒലിച്ചുചാട്ടം, സ്വര്‍ഗം കുന്ന്, മസ്‌തകപ്പാറ, മുത്തപ്പന്‍പുഴ, മരിപ്പുഴ ട്രക്കിങ്ങുകാരുടെ ഇഷ്‌ട മേഖലയായിരുന്നു ഇത്. ഇന്ന് ഇത് മരണം താണ്ഡവമായിയ ദുരന്ത ഭൂമിയാണ്.

അതിസാഹസികമായ രക്ഷാദൗത്യം :ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകാന്‍ മുമ്പൊക്കെ ഇരുവഴഞ്ഞിപ്പുഴ കടക്കണമായിരുന്നു. പുഴയ്ക്കക്കരെ കടക്കാന്‍ ഉണ്ടായിരുന്ന ചെറുപാലമായിരുന്നു ഇരു കരകളും തമ്മിലുള്ള കണ്ണി. ഇപ്പോള്‍ പാലവുമില്ല കണ്ണിയുമില്ല. ഉരുളെടുത്ത മുണ്ടക്കൈയിലേക്ക് എത്താന്‍ വഴിയില്ലാതെ പകച്ചു നില്‍ക്കുകയായിരുന്നു രക്ഷാദൗത്യത്തിന്‍റെ ആദ്യ ദിനം. അതിസാഹസികമായി മറുകരയെത്തി കെട്ടിയുറപ്പിച്ച വടത്തില്‍ പിടിച്ച് സൈനികരും രക്ഷാപ്രവര്‍ത്തകരും അതീവ ജാഗ്രതയോടെ മറുകരയിലേക്ക്. അങ്ങനെ മുണ്ടക്കൈയിലെത്തിയ സൈന്യത്തിന് അവിടെ ഏറെ ചെയ്യാനുണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനം (ETV Bharat)

ഒരു സംഘം തെരച്ചില്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍ രക്ഷപ്പെടുത്തുന്നവരെയും കണ്ടെത്തുന്ന ശവശരീരങ്ങളും കരയിലെത്തിക്കാന്‍ ദുഷ്‌കര പാതയിലുടനീളം അണിനിരന്നു. പുഴ അപ്പോഴും വഴിമാറി ഒഴുകിക്കൊണ്ടിരിക്കുകയാണ്. വടത്തില്‍പ്പിടിച്ച് ചുവടുറപ്പിച്ച് ചളിയില്‍ ആഴ്ന്നുപോകാതെ നിരന്ന് അവര്‍ ഓരോരുത്തരെയായി സുരക്ഷിത തീരങ്ങളിലെത്തിച്ചു. കണ്ടെത്തിയ ചേതനയറ്റ ശരീരങ്ങളും ചുമന്ന് ചൂരല്‍മലക്കിപ്പുറം എത്തിച്ചു. ദുരന്തത്തുരുത്തായ മുണ്ടക്കൈയില്‍ ജീവനോടെ ബാക്കിയായ കുരുന്നുകള്‍ ഇന്നുവരെ കണ്ടിട്ടു പോലുമില്ലാത്തവരുടെ കരങ്ങളിലൂടെ കൈമാറി പ്രതീക്ഷയുടെ കരയണഞ്ഞു.

മുണ്ടക്കൈയില്‍ ഇനി ഒന്നുമില്ല :അഞ്ഞൂറില്‍പ്പരം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയില്‍ ബാക്കിയെന്നു പറയാന്‍ ഒന്നുമില്ല. ഉരുള്‍പൊട്ടലിനെ അതിജിവിച്ചത് ഏതാനും വളര്‍ത്തു മൃഗങ്ങള്‍ മാത്രം. വഴിമാറിയൊഴുകിയ ഇരുവഴിഞ്ഞിപ്പുഴ ഈ വീടുകളെയാകെ നിരത്തിക്കൊണ്ടാണ് ചാലിയാറിലേക്ക് ചേര്‍ന്നത്. ഒപ്പം കൊണ്ടുപോയത് എണ്ണമില്ലാത്ത മനുഷ്യ ജീവനുകളും.

യുവാവിനെ രക്ഷിച്ച് കൊണ്ട് പോകുന്നു (ETV Bharat)

കല്ലും മണ്ണും പാറയും മരവും വെള്ളവും ചെളിയുമെന്ന വ്യത്യാസമില്ലാതെ എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മുണ്ടക്കൈയിലേക്ക് എത്തിയ സൈന്യവും രക്ഷാപ്രവര്‍ത്തകരും കണ്ടത് ഒന്നുമില്ലാതെ പരന്നു കിടക്കുന്ന ഭൂമി മാത്രം. ആകെ ബാക്കിയെന്നു പറയാനുള്ളത് ഭാഗികമായി കേടുപാടുകള്‍പറ്റിയ മുപ്പതോളം വീടുകള്‍ മാത്രം. മുട്ടറ്റം ആഴ്ന്നു പോകുന്ന ചെളിയില്‍ നടക്കാന്‍ പോലും പ്രയാസം. അവിടവിടെ തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങള്‍. ഇതിനടിയില്‍ ഇനിയും ജീവന്‍റെ തുടിപ്പുകളുണ്ടോയെന്ന് അറിയില്ല.

മൃതദേഹവുമായി സൈനികര്‍ (ETV Bharat)

ഇത്തരം മേഖലകളില്‍ ജീവനോടെയുള്ളവരെ കണ്ടെത്തുന്നതില്‍ പരിശീലനം സിദ്ധിച്ച സ്‌നിഫര്‍ ഡോഗുകളെ സൈന്യം ഡല്‍ഹിയില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഇനി ഇവരിലാണ് പ്രതീക്ഷ. മണ്ണിനടിയിലുള്ള ജീവനോടെയുള്ള മനുഷ്യരെയും ജീവനറ്റ ശരീരങ്ങളേയുമൊക്കെ വീണ്ടെടുക്കാന്‍ ഇനിയും സമയമെടുക്കും.

ചില വീടുകളില്‍ ഇരുപത് വരെ മൃതദേഹങ്ങള്‍ :ചില വീടുകളില്‍ പത്തും ഇരുപതും മൃതദേഹങ്ങള്‍ കണ്ടെത്താനായെന്ന് രക്ഷാ ദൗത്യത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. മലവെള്ളം ഇരച്ചെത്തിയപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടുതല്‍ സുരക്ഷിതമെന്നു കരുതിയ അടച്ചുറപ്പുള്ള വീടുകളില്‍ അഭയം തേടിവരാകാം ഇവരെന്ന് മേപ്പാടി പഞ്ചായത്തംഗം കെ ബാബു പറഞ്ഞു.

തകര്‍ന്നടിഞ്ഞ് ഒരു നാട് (ETV Bharat)

ഇവിടെ വീടുകള്‍ക്ക് അതിരുണ്ടായിരുന്നു. പുഴയ്ക്ക് അതിരുണ്ടായിരുന്നു. പക്ഷേ വെള്ളരിമലയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ അതിരുകളെല്ലാം മാഞ്ഞു. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ചൈന്നൈയില്‍ നിന്നും എത്തിയ സേനാംഗങ്ങളാണിന്ന് നാട്ടുകാരോടൊപ്പം ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങളിലുള്ളത്.

സൈനിക കണ്‍ട്രോള്‍ റൂം :ചൂരല്‍ മലയ്ക്ക് 12 കിലോമീറ്റര്‍ അകലെ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ആര്‍മി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. ഡിഎസ്‌സിയുടെയും ടെറിട്ടോറിയല്‍ ആര്‍മി 122-ാം ബറ്റാലിയന്‍റെയും നാല് കോളം സൈനികരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ആദ്യ ദിവസം കനത്ത കോടമഞ്ഞിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച രക്ഷാദൗത്യം പുലര്‍ച്ചെ ആറു മുതല്‍ തന്നെ ദുരന്തമുഖത്ത് പുനരാരംഭിച്ചു.

ആശങ്കയോടെ രക്ഷാപവര്‍ത്തകര്‍ (ETV Bharat)

രണ്ട് ടീമുകളായിത്തിരിഞ്ഞായിരുന്നു മിലിട്ടറിയുടെ പ്രവര്‍ത്തനം. ഒരു സംഘം മുണ്ടക്കൈയിലും അട്ടമലയിലും അകപ്പെട്ടു പോയവര്‍ക്കു വേണ്ടിയുള്ള തെരച്ചിലിലും മണ്ണിലും ചെളിയിലും പുതഞ്ഞു പോയ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. മറ്റൊരു സംഘം ചൂരല്‍ മലയിലേക്കുള്ള പാലം നിര്‍മിക്കാനുള്ള പരിശ്രമത്തിലായിരുന്നു.

91 ഇന്‍ഫന്‍ററി ബറ്റാലിയനില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള ടീം കോഴിക്കോട് വഴി രാവിലെ മേപ്പാടിയിലെത്തി. ഒരു ഓഫിസറും രണ്ട് ജെസിഒമാരും 120 സൈനികരും അടങ്ങുന്ന മദ്രാസ് എന്‍ജിനിയറിങ് ഗ്രൂപ്പിന്‍റെ സംഘം പാലം നിര്‍മാണത്തിനുള്ള സാധന സാമഗ്രികളുമായി ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരയ്ക്കാണ് എത്തിയത്. ചൂരല്‍മലയില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിനുള്ള 110 അടിയുള്ള സെറ്റ് അടക്കം ബാക്കിയുള്ള സാമഗ്രികള്‍ ഉച്ചയോടെ എത്തിച്ചു. ഡല്‍ഹിയില്‍ നിന്നെത്തിച്ച മണം പിടിക്കുന്നതില്‍ വിദഗ്‌ധരായ മൂന്ന് സ്‌നിഫര്‍ ഡോഗുകളെയും കണ്ണൂര്‍ വഴി വയനാട്ടിലെത്തിച്ചു.

മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് സ്ലാബുകള്‍ അടക്കം വെട്ടിമാറ്റി :തകര്‍ന്ന വീടുകളുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയും സ്ലാബുകളും വീണു കിടക്കുന്നതിനിടയില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ടറുകള്‍ ഉപയോഗിച്ചാണ് ദൗത്യ സംഘം സ്ലാബ് മുറിച്ച് പല മൃതദേഹങ്ങളും പുറത്തെടുക്കുന്നത്. ഉരുള്‍പൊട്ടല്‍ സമയത്ത് എത്ര പേര്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായിരുന്നു എന്ന വ്യക്തമായ കണക്ക് ഇല്ല. മുണ്ടക്കൈയില്‍ മാത്രം എണ്ണൂറിലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് കരുതുന്നത്.

ശ്‌മശാന ഭൂമികയായി മുണ്ടക്കൈ (ETV Bharat)

പല വീടുകളും പൂര്‍ണമായും മണ്ണിനടിയിലാണ്. പരിശീലനം സിദ്ധിച്ച നായകളെയും തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ മണം പിടിച്ചാണ് പല വീടുകളുടെയും അകത്ത് രക്ഷാസംഘം തെരച്ചില്‍ നടത്തുന്നത്. തുടരെ പെയ്യുന്ന മഴയില്‍ മുണ്ടക്കൈയില്‍ വെള്ളം കൂടി വരുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. പ്രദേശത്തെക്കുറിച്ച് അറിയാവുന്ന വീടുകളെയും വീട്ടുകാരെയും കുറിച്ച് ധാരണയുള്ള പഞ്ചായത്ത് അംഗങ്ങളെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് രക്ഷാദൗത്യം മുന്നേറുന്നത്.

Also Read:വയനാട് ദുരന്തം: പരസ്‌പരം പഴി ചാരാനുള്ള സമയമല്ലിത്, മുന്നറിയിപ്പ് നല്‍കിയതിലും കൂടുതല്‍ മഴ പെയ്‌തുവെന്ന് മുഖ്യമന്ത്രി

Last Updated : Jul 31, 2024, 7:31 PM IST

ABOUT THE AUTHOR

...view details