കണ്ണൂർ:നഗരത്തിൽ മലമ്പനി കേസുകൾ വ്യാപകമാവുന്ന സാഹചര്യത്തിൽ ശുചിത്വമില്ലാതെ പെട്ടിക്കടകൾ പ്രവർത്തിക്കുന്നത് വെല്ലുവിളിയാകുന്നു. ആരോഗ്യ വിഭാഗം ഒരു കടയിൽ നടത്തിയ പരിശോധനയിക്കിടയിൽ ചായ വയ്‌ക്കാനുള്ള വെള്ളത്തിൽ ഈഡിസ് കൊതുകിന്‍റെ കൂത്താടികളെ കണ്ടെത്തി. കൂടാതെ ചായ ഉണ്ടാക്കാൻ സ്‌റ്റൗവിൽ വെച്ച വെള്ളത്തിലും വെള്ളം സൂക്ഷിച്ച പ്ലാസ്‌റ്റിക് ബാരലിലും ലാർവയും വണ്ടും പുഴുവും ഉള്ളതായും കണ്ടെത്തി.
കോർപ്പറേഷൻ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങലക്കിടെയാണ് ചായക്കടകളിലെ വെള്ളത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ആരോഗ്യവിഭാഗം കണ്ടെത്തുന്നത്. മുനീശ്വരൻ കോവിലിന് മുന്നിലെ സി സുലോചനയുടെ പേരിലുള്ള മിൽമ ബൂത്തിലാണ് മൂക്കിൽ വിരൽ വച്ചു പോകും വിധം ഉള്ള കാഴ്‌ചകൾ. പരിശോധനക്ക് പിന്നാലെ കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം അടച്ചു പൂട്ടിച്ചത്. കണ്ണൂർ ടൗണിലുൾപ്പെടെ ഡെങ്കി പനി, മലമ്പനി വ്യാപനമായതോടെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത് തടയാൻ കർശന നടപടികൾ ആണ് സ്വീകരിച്ചു വരുന്നത്.
ആഴ്‌ചയിൽ രണ്ടു ദിവസമെങ്കിലും വാട്ടർ ടാങ്കുകൾ വൃത്തിയാക്കി പുതിയ വെള്ളം സംഭരിക്കണമെന്നു കർശന നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിലും ഹോട്ടലുകൾ, ലോഡ്‌ജുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്ന് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർ എം സുധീർ ബാബു പറഞ്ഞു. ചിലയിടങ്ങളിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാത്ത നിലയിലും, വാട്ടർ ടാങ്കുകൾ മൂടി വെക്കാത്ത നിലയിലും കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്‌ടർമാരായ സി ആർ സന്തോഷ് കുമാർ, എ വി ജൂന റാണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. കേരളത്തിലെത്തുന്ന മറുനാടൻ തൊഴിലാളികളിൽ ആണ് സാധാരണ മലമ്പനിയും മന്തും കണ്ടുവന്നിരുന്നത്. എന്നാൽ തദ്ദേശീയമായി നാല് കേസുകൾ താവക്കര ഭാഗത്ത് കണ്ടെത്തിയതോടെയാണ് പരിശോധന ഊർജിതമാക്കിയത്.
താവക്കരയിലെ ബസ്‌റ്റാൻഡിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ കൂടുതൽ ശ്രദ്ധ പുലർത്തുകയാണ് ആരോഗ്യ വിഭാഗം. രോഗികളെ അതിവേഗം കണ്ടെത്തി ശരിയായ ചികിത്സ നൽകി രോഗസക്രമണം തടയുക എന്നതാണ് ആരോഗ്യവിഭാഗം ലക്ഷ്യമിടുന്നത്. കൊതുകിനെ നശിപ്പിക്കാൻ വെക്‌ടർ കണ്ട്രോൾ വിഭാഗം രാത്രിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.