തിരുവനന്തപുരം: ഓണത്തിന് കഷ്‌ടിച്ച് ഒരു മാസം മാത്രം അവശേഷിക്കേ വിപണി ഇടപെടലിന് ആവശ്യമായ അവശ്യ വസ്‌തുക്കള്‍ സംഭരിക്കാന്‍ ധനവകുപ്പ് പിന്തുണ നല്‍കുന്നില്ലെന്നാരോപിച്ച് സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ. ധനവകുപ്പ് സപ്ലൈകോയെ പ്രവര്‍ത്തിക്കാൻ അനുവദിക്കില്ലെന്നും കുടിശിക നല്‍കാനുള്ള തുക അനുവദിക്കുന്നില്ലെന്നും ആരോപിച്ച് സപ്ലൈകോ രംഗത്തുവന്നു. സപ്ലൈകോയുടെ കഴുത്തു ഞെരിക്കുന്ന ധന വകുപ്പിന്‍റെ നടപടിക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വത്തെയും എല്‍ഡിഎഫ് നേതൃത്വത്തെയും സമീപിക്കാന്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ ഒരുങ്ങുന്നതായാണ് സൂചന.
225 കോടി രൂപ സപ്ലൈകോയ്‌ക്ക് അടിയന്തരമായി അനുവദിച്ചതായി അറിയിച്ചുകൊണ്ട് ഇന്ന് ധനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ബജറ്റ് വിഹിതത്തിന് പുറമെ 120 കോടി രൂപയാണ് ഇതോടെ സപ്ലൈകോയ്‌ക്ക് അധികമായി അനുവദിച്ചതെന്നും 205 കോടി രൂപ മാത്രമാണ് വിപണി ഇടപെടലിന് ഇക്കൊല്ലം സപ്ലൈകോയ്‌ക്ക് ബജറ്റില്‍ നീക്കി വച്ചിരുന്നതെന്നും ഇതിനകം 325 കോടി രൂപ അനുവദിച്ചെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
എന്നാല്‍ 120 കോടി രൂപ സപ്ലൈകോയ്‌ക്ക് അധികമായി നല്‍കിയെന്ന ധന വകുപ്പിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സപ്ലൈകോ അധികൃതര്‍ ആരോപിച്ചു. സപ്ലൈകോയ്‌ക്ക് കുടിശിക ഇനത്തില്‍ മാത്രം ഇതുവരെ സര്‍ക്കാര്‍ നല്‍കാനുള്ളത് 2500 കോടി രൂപയാണ്. നെല്ല് സംഭരിച്ച വകയില്‍ മാത്രം കുടിശിക 1000 കോടിയാണ്. നെല്ല് സംഭരണത്തിനുള്ള വാഹന വാടക ഇനത്തില്‍ നല്‍കാനുള്ളത് 50 കോടിയാണ്. റേഷന്‍ സാധനങ്ങളുടെ നീക്കവുമായി ബന്ധപ്പെട്ടുള്ള വാഹന വാടക 117 കോടി രൂപയാണ്.