കേരളം

kerala

ETV Bharat / state

സ്‌മാര്‍ട്ടല്ലാത്ത സ്‌മാര്‍ട്ട് റോഡ് നിര്‍മാണം: അനിശ്ചിതാവസ്ഥയില്‍ തലസ്ഥാനത്തെ പാതകള്‍ ; പുരോഗതി ഇങ്ങനെ - smart road construction in TVM - SMART ROAD CONSTRUCTION IN TVM

തലസ്ഥാനത്തെ സ്‌മാര്‍ട്ട് റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍. പൊളിച്ച് നീക്കിയ റോഡുകളിലൂടെ ദുരിത യാത്രയില്‍ ജനങ്ങള്‍. മഴയെത്തിയതോടെ ചെളിക്കുളമായത് 18 റോഡുകള്‍.

SMART ROAD CONSTRUCTION KERALA  SMART ROAD PROJECT  സ്‌മാര്‍ട്ട് റോഡ് നിര്‍മാണം  റോഡ് നിര്‍മാണം അനിശ്ചിതത്വത്തില്‍
Smart Road Construction (Source; Etv Bharat Reporter)

By ETV Bharat Kerala Team

Published : May 20, 2024, 4:33 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെസ്‌കൂളുകള്‍ തുറക്കാന്‍ രണ്ടാഴ്‌ച മാത്രം ബാക്കി നില്‍ക്കേ അനിശ്ചിതാവസ്ഥയിലായി തലസ്ഥാനത്തെ പ്രധാന പാതകള്‍ കുഴിച്ചുള്ള സ്‌മാര്‍ട്ട് റോഡ് നിര്‍മാണം. കനത്ത മഴയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. 12 റോഡുകള്‍ ഒരുമിച്ച് പൊളിച്ച് നീക്കിയാണ് നിര്‍മാണത്തിന് തുടക്കമിട്ടത്.

പ്രധാനപ്പെട്ട റോഡുകളായ സ്റ്റാച്യു-ജനറല്‍ ആശുപത്രി ജംഗ്ഷന്‍ റോഡ്, യൂണിവേഴ്‌സിറ്റി കോളജ് റോഡ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പായി തുറന്ന് നല്‍കിയത്. എന്നാല്‍ ഉപരിതല നവീകരണം നടക്കുന്ന 18 റോഡുകള്‍ ഉള്‍പ്പെടെ മഴയെത്തിയതോടെ ചെളിക്കുളമായി.

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിലെ 40 റോഡുകൾ നവീകരിക്കാനുള്ള പദ്ധതിക്കാണ് മാർച്ചിൽ പ്രവർത്തനമാരംഭിച്ചത്. ജില്ലയിലെ 64 റോഡുകൾ സ്‌മാർട്ടാക്കാൻ കേരള റോഡ് ഫണ്ട്‌ ബോർഡുമായി ചേർന്നുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. നഗരമധ്യത്തിൽ പൊതുജനങ്ങൾ വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന ആല്‍ത്തറ - തൈക്കാട് റോഡ്, ജനറല്‍ ആശുപത്രി - വഞ്ചിയൂര്‍ റോഡ്, അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡ് എന്നീ റോഡുകൾ പൂർണമായും മഴയിൽ ഉപയോഗ ശൂന്യമായി. ആല്‍ത്തറ - തൈക്കാട് റോഡിൽ ആല്‍ത്തറ മുതല്‍ ഫോറസ്റ്റ് സ്റ്റേഷന്‍വരെയും വനിത കോളജ് വരെയും നേരത്തെ ഗതാഗതത്തിന് തുറന്നുനല്‍കിയിരുന്നു.

മാർച്ചിൽ പൂർത്തിയാക്കേണ്ടിയിരുന്ന ഫോറസ്റ്റ് ഓഫീസ് ജംഗ്ഷന്‍ - ബേക്കറി ജംഗ്ഷന്‍, തൈക്കാട് ഹൗസ് - കീഴെ തമ്പാനൂര്‍, നോര്‍ക്ക - ഗാന്ധി ഭവന്‍, റോഡുകളിൽ ഭാഗികമായി ഗതാഗതം അനുവദിച്ചിരുന്നെങ്കിലും മഴ തുടങ്ങിയതോടെ ജീവൻ കൈയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. അട്ടക്കുളങ്ങര - കിള്ളിപ്പാലം റോഡിൽ ഇന്നലെ മുതൽ കനത്ത വെള്ളക്കെട്ടാണ്. സ്ഥലത്ത് ഓടകൾ വൃത്തിയാക്കാനുള്ള നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്.

ഓവര്‍ ബ്രിഡ്‌ജ് - കലക്‌ടറേറ്റ്- ഉപ്പിടാംമൂട് ജംഗ്ഷന്‍, ജനറല്‍ ഹോസ്‌പിറ്റല്‍ - വഞ്ചിയൂര്‍, ആല്‍ത്തറ - ചെന്തിട്ട റോഡുകളാണ് ഇപ്പോൾ പൂർണമായി ഗതാഗതം അനുവദിച്ചിട്ടുള്ളത്. ഇതിൽ സ്റ്റാച്യു - ജനറല്‍ ഹോസ്‌പിറ്റല്‍ റോഡിൽ ഉദ്ഘാടനത്തിന് ശേഷവും പോസ്റ്റുകൾ സ്ഥാപിക്കാനുള്‍പ്പെടെ ഫുട്ട്പാത്തുകൾക്ക് സമീപം വൻ കുഴിയെടുത്തിട്ടിട്ടുണ്ട്.

റോഡ് നിര്‍മാണം 'പെരുവഴിയിലാക്കി' കരാർ കമ്പനി

ഏപ്രിൽ അവസാനത്തോടെ 80 ശതമാനത്തോളം പൂർത്തിയാകേണ്ടിരുന്ന സ്‌മാർട്ട്‌ റോഡ് നിര്‍മാണം പെരുവഴിയിലാക്കിയത് മുൻ കരാർ കമ്പനിയാണെന്ന വ്യാപക പരാതിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുയരുന്നത്. മുംബൈ ആസ്ഥാനമായ എൻഎം കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു ആദ്യം കരാർ നൽകിയിരുന്നത്. എന്നാൽ ചെറുറോഡുകൾ എല്ലാം ഒരുമിച്ച് കുത്തിപൊളിച്ചത് വ്യാപക പരാതികളുയരാന്‍ കാരണമായി.

'ഉപകരാറുകൾ നൽകി കൈയും കെട്ടി നോക്കിനിന്ന കരാർ കമ്പനി നിര്‍മാണം ഒച്ചിഴയും വേഗത്തിലാക്കി'യെന്ന് സ്‌മാർട്ട്‌ സിറ്റിയിലെ എഞ്ചിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതോടെ കരാർ കമ്പനിയെ മാറ്റി ഊരാളുങ്കലിന് വീണ്ടും കരാർ നൽകുകയായിരുന്നു. നിലവിൽ സ്‌മാർട്ട്‌ സിറ്റി കമ്പനിയുടെ നേതൃത്വത്തിലുള്ള റോഡുകളുടെ നിര്‍മാണം പൂർത്തിയായിട്ടുണ്ട്. വലിയ പദ്ധതികളായ ആല്‍ത്തറ - തൈക്കാട് റോഡ്, ജനറല്‍ ആശുപത്രി-വഞ്ചിയൂര്‍ റോഡ്, അട്ടക്കുളങ്ങര-കിള്ളിപ്പാലം റോഡ് എന്നിവ കേരള റോഡ് ഫണ്ട്‌ ബോർഡിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത്.

ആചാര വെടി പോലെ മഴക്കാലപൂർവ്വ ശുചീകരണം

മുന്‍ വര്‍ഷങ്ങളെ പോലെ ഇത്തവണയും മഴ തുടങ്ങുന്നതിന് കൃത്യം 11 ദിവസം മുമ്പാണ് ഔദ്യോഗികമായി മഴക്കാലപൂർവ്വ ശുചീകരണം നഗരസഭ ആരംഭിക്കുന്നത്. ഓടകളുടെയും തോടുകളുടെയും ശുചീകരണം, പൊതുയിടങ്ങളുടെ ശുചീകരണം, സ്‌കൂൾ തുറക്കുന്നതിന് മുമ്പ് സ്‌കൂൾ പരിസരം വൃത്തിയാക്കൽ എന്നിങ്ങനെയാണ് നഗരസഭയ്‌ക്ക് പൂർത്തിയാക്കാനുള്ളത്.

വലിയ തോടുകളുടെ ശുചീകരണം ജലസേചന വകുപ്പിലെ മേജർ, മൈനർ വിഭാഗങ്ങളാണ് പൂർത്തിയാക്കേണ്ടത്. പ്രധാന റോഡുകളിലെ ശുചീകരണം പൂർത്തിയാക്കേണ്ട ചുമതല ദേശീയ പാത വിഭാഗം, റോഡ് ഫണ്ട്‌ ബോർഡ്‌, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കാണ്. വാർഡ് തിരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ഒരു വാർഡിന് ഒരു ലക്ഷം രൂപ വച്ച് മെയ് 5ന് ചേർന്ന കൗൺസിൽ യോഗം അനുവദിച്ചിരുന്നു.

ഈ പണം ഒന്നിനും തികയില്ലെന്ന് കൗൺസിൽ യോഗത്തിൽ തന്നെ പ്രതിപക്ഷ കൗൺസിലർമാർ വിമർശനം ഉയർത്തിയെങ്കിലും പരിഹാരമായില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെയാണ് മഴക്കാലപൂർവ്വ ശുചീകരണം വൈകിയതെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാദം.

Also Read:'പൊടിയടങ്ങി ഇനി, കച്ചവടം ജോറാകും'; സ്‌മാര്‍ട്ടായ സ്റ്റാച്യു-ജനറൽ ആശുപത്രി റോഡ് തുറന്നു, പ്രതീക്ഷയില്‍ വഴിയോര വ്യപാരികള്‍

ABOUT THE AUTHOR

...view details