പത്തനംതിട്ട : ഹൈക്കോടതിയുടെ നിർദേശപ്രകാരം ശബരിമലയിൽ റോപ് വേയുടെ നിർമ്മാണത്തിനായി അഡ്വക്കേറ്റ് കമ്മിഷന്‍റെ സാന്നിധ്യത്തിൽ മെയ് 2ന് വീണ്ടും സർവേ നടത്തും. പമ്പയിലെ റോപ് വേ സ്റ്റേഷനും വെയർഹൗസും ഓഫിസും ഉൾപ്പടെ നിർമ്മിക്കുന്നതിനായി ഒന്നേകാൽ ഏക്കർ സ്ഥലമാണ് വേണ്ടിവരിക. ഓഫിസും വെയർഹൗസും നിർമ്മിക്കുന്ന സ്ഥലം വനംവകുപ്പിന്‍റേതാണ്.
ഇവിടെയുള്ള മരങ്ങൾ മുറിച്ച് മാറ്റേണ്ടിവരും. വനഭൂമിക്ക് പകരം 20 സെന്‍റ് സ്ഥലം ദേവസ്വം ബോർഡ് വിട്ടുനൽകാൻ ധാരണയായിട്ടുണ്ട്. കേരള സർവേ ഡിപ്പാർട്ട്മെന്‍റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാകും സർവേ. റിപ്പോർട്ട് മെയ് 23ന് കോടതിയിൽ സമർപ്പിക്കണം.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് റോപ് വേ.2.8 കിലോമീറ്ററാണ് റോപ് വേയുടെ നീളം. (പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെ).
സ്റ്റീൽ ഉപയോഗിച്ച് അഞ്ച് ടവറുകളും രണ്ട് സ്റ്റേഷനുകളും നിർമ്മിക്കും. മരങ്ങൾ മുറിച്ചുമാറ്റാതിരിക്കാൻ 40 മീറ്റർ ഉയരത്തിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. റോപ് വേ നിര്‍മ്മാണത്തിനായി 150 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.