തിരുവനന്തപുരം: നിർമിത ബുദ്ധിയിൽ പരിശീലനം നൽകുന്നതിന് തിരുവനന്തപുരത്തെ 10 കോളജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍റ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു (Rajeev Chandrasekhar announces AI labs). തിരുവനന്തപുരം വെള്ളയമ്പലത്തുള്ള സെന്‍റർ ഫോർ ഡെവലപ്പ്മെന്‍റ് ഓഫ് അഡ്വാൻസ്‌ഡ് കമ്പ്യൂട്ടിങിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മ്മിതബുദ്ധി നൂതനാശയ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യ എഐ ദൗത്യത്തിന്‍റ ഭാഗമായാണ് പുതിയ എഐ ലാബുകൾ തിരുവനന്തപുരത്ത് വരുന്നത്.
സർക്കാർ, സ്വകാര്യ മേഖലകളിലെ 17 കോളേജുകളിൽ നിന്നാണ് എ ഐ ലാബുകൾ സ്ഥാപിക്കുന്നതിന് അപേക്ഷ ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളുടെ പട്ടിക അടുത്ത ഘട്ടത്തിൽ അറിയിക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു. സാങ്കേതിക മേഖലയിലെ ആഗോള കമ്പനിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
എ ഐ പരിശീലനം നൽകുന്നതിനുള്ള അടിസ്ഥാന സൗകര്യം കേന്ദ്ര സർക്കാർ ലഭ്യമാക്കും. കോളജുകൾ തയാറാകുന്നതിനനുസരിച്ച് പരിശീലനം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഒരുകാലത്ത് തിരുവനന്തപുരം സാങ്കേതിക വിദ്യയുടെ കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്. ആ പ്രൗഢി തിരികെ കൊണ്ടുവരുന്നതിന് പദ്ധതി സഹായകമാകുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയ ദശകമാണ് കടന്നുപോകുന്നത്. ദേശീയതലത്തിൽ നിര്‍മിതബുദ്ധി ദൗത്യത്തിനായി 10,371.92 കോടി രൂപ ബജറ്റ് വിഹിതത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.
പൊതു-സ്വകാര്യ മേഖലകളിൽ ഉടനീളമുള്ള തന്ത്രപരമായ പരിപാടികളിലൂടെയും പങ്കാളിത്തത്തിലൂടെയും നിര്‍മിതബുദ്ധി നവീകരണത്തിനായി സമഗ്ര പദ്ധതികൾ ആവിഷ്‌കരിക്കും. കംപ്യൂട്ടിംഗ് പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുക, വിവരങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിര്‍മ്മിതബുദ്ധി കഴിവുകള്‍ വികസിപ്പിക്കുക, മികച്ച നിര്‍മ്മിതബുദ്ധി പ്രതിഭകളെ ആകര്‍ഷിക്കുക, വ്യവസായ സഹകരണം പ്രാപ്‌തമാക്കുക, സ്റ്റാര്‍ട്ടപ്പ് നഷ്‌ടസാധ്യത മൂലധനം നല്‍കല്‍, സാമൂഹികമായി സ്വാധീനം ചെലുത്തുന്ന നിര്‍മിതബുദ്ധി പദ്ധതികള്‍ ഉറപ്പാക്കൽ, ധാര്‍മിക നിര്‍മിതബുദ്ധിയെ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ഇന്ത്യയുടെ നിര്‍മിതബുദ്ധി പദ്ധതികളുടെ ഉത്തരവാദിത്തമുള്ളതും സമഗ്രവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്‍റെ (ഡിഐസി) കീഴിലുള്ള 'ഇന്ത്യ എഐ' ഇന്‍ഡിപെന്‍ഡന്‍റ് ബിസിനസ് ഡിവിഷന്‍ (ഐബിഡി) ഈ ദൗത്യം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖര്‍ ;പൊഴിയൂരില്‍ കേന്ദ്രസംഘമെത്തി:കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥപൊഴിയൂരിലെ തീരദേശ മേഖല സന്ദർശിച്ചു. കഴിഞ്ഞദിവസം പൊഴിയൂരില്‍ സന്ദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖരിനോട് കടല്‍ കയറുന്ന പ്രശ്‌നം ജനങ്ങള്‍ അവതരിപ്പിച്ചിരുന്നു. പരിഹാരമായി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി സംസാരിച്ച് ഉദ്യോഗസ്ഥരെ പൊഴിയൂരിലെത്തിച്ച് വേണ്ടത് ചെയ്യാമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയിരുന്നു. തുടർന്നാണ് ഇന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പൊഴിയൂരിലെത്തിയത്. പൊഴിക്കര, കൊല്ലങ്കോട് തുടങ്ങിയ തീരദേശ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്ര സംഘം തീരദേശ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഉടന്‍തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച ചെയ്‌ത് വേണ്ട നടപടികൾ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Also read: പ്രകടനവും പ്രകടനമില്ലായ്‌മയും തമ്മിലുള്ള പോരാട്ടമാണ് തിരുവനന്തപുരത്ത് നടക്കുക ; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ