ഇടുക്കി : വിനോദസഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍ മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപം ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ. വഴിയോരത്തുണ്ടായിരുന്ന പെട്ടിക്കടകള്‍ക്ക് കാട്ടാന നാശം വരുത്തുകയും അര മണിക്കൂറോളം ഗതാഗത തടസം സൃഷ്‌ടിക്കുകയും ചെയ്‌തു. രാവിലെ ആറരയോടെയായിരുന്നു കാട്ടാന ജനവാസ മേഖലയില്‍ ഇറങ്ങിയത് (Padayappa Again In Munnar).
Published : Mar 17, 2024, 3:15 PM IST
വീണ്ടും മൂന്നാറിൽ ഇറങ്ങി പടയപ്പ ; മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിലെ വഴിയോരക്കടകൾ തകർത്തു
മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപത്തുളള പെട്ടിക്കടകള്‍ പടയപ്പ തകർത്തു
കഴിഞ്ഞ ദിവസങ്ങളില്‍ കന്നിമല ഭാഗത്തായിരുന്നു പടയപ്പ നിലയുറപ്പിച്ചിരുന്നത്. പിന്നീടാണ് മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍ററിന് സമീപത്തേക്കെത്തിയത്. ധാരാളമായി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണ് മാട്ടുപ്പെട്ടി ബോട്ടിങ് സെന്‍റര്‍. നാളുകള്‍ക്ക് മുൻപ് വിനോദ സഞ്ചാര കേന്ദ്രമായ എക്കോ പോയിന്‍റില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ കടകള്‍ക്ക് നാശം വരുത്തുകയും ഗതാഗത തടസം തീര്‍ക്കുകയും ചെയ്‌തിരുന്നു.
അതേസമയം കന്നിമല ഫാക്‌ടറി ഡിവിഷനിൽ ജീപ്പിനുനേരെ പടയപ്പയുടെ ആക്രമണവുമുണ്ടായിരുന്നു. മാർച്ച് 2ന് രാത്രി 11:30 ഓടെയാണ് ആക്രമണം ഉണ്ടായത്(idukki). മൂന്നാർ കന്നിമല ടോപ് ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച് ദിവസങ്ങൾ മാത്രമായിട്ടേയുള്ളൂ. അതിനിടെയാണ് വീണ്ടും കന്നിമല ഫാക്‌ടറി ഡിവിഷനിൽ ആശുപത്രിയിലേക്ക് പോകാൻ ജീപ്പിൽ കയറിയ തൊഴിലാളി കുടുംബത്തിന് നേരെ പടയപ്പയുടെ ആക്രമണം ഉണ്ടായത്. ജീപ്പിന് മുൻവശത്ത് നിലയുറപ്പിച്ച പടയപ്പ തുമ്പിക്കൈ ഉപയോഗിച്ച് വാഹനം മറിച്ചിടാൻ ശ്രമിക്കുകയായിരുന്നു.