തിരുവനന്തപുരം: കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് 150 കോടി രൂപ കോഴ കൈപ്പറ്റിയെന്ന(V D Satheesan received bribe from IT companies for subotage of K Rail project) ആരോപണവുമായി പിവി അന്‍വര്‍ നിയമസഭയില്‍. സ്‌പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതി നല്‍കിയ ശേഷമാണ് നന്ദിപ്രമേയ ചര്‍ച്ചയില്‍ പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചത്. കേരളത്തിലെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സതീശന്‍ കെ-റെയിലിനെതിരെ രംഗത്തു വന്നതിനു പിന്നില്‍ കര്‍ണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഐടി ഇന്‍ഫ്രാസ്ട്രക്‌ചര്‍ ലെന്‍ഡിംഗ് കമ്പനികളുടെ ഇടപെടൽ ആണെന്നാണ് അന്‍വര്‍ ആരോപിച്ചത്.
കെ-റെയില്‍ പദ്ധതി (K Rail project)കടന്നു പോകുന്ന 11 ജില്ലകളിലും ഐടി പാര്‍ക്കുകള്‍ വന്‍ തോതില്‍ വരാന്‍ സാധ്യതയുണ്ട്. ഇവിടെ കുറഞ്ഞ ശമ്പളത്തില്‍ ജോലിക്ക് ആളെ ലഭിക്കുമെന്ന് ഈ കമ്പനികള്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഇതോടെ ആശങ്കയിലായ കര്‍ണാടകത്തിലെയും ഹൈദരാബാദിലെയും കമ്പനികള്‍ ഏതു വിധേനയും പദ്ധതി അട്ടിമറിക്കണം എന്ന ചിന്തയിലായി.
പ്ലസ് ടു മുതല്‍ പിജി വരെ വിദ്യാഭ്യാസ യോഗ്യത നേടിയ 25 ലക്ഷം വനിതകള്‍ കേരളത്തിലുണ്ടെന്നും, പല പ്രയാസങ്ങള്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ ഐടി മേഖലയില്‍ ജോലിക്കു പോകാന്‍ തയ്യാറാകാത്ത ഇവര്‍ അന്യ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിന്‍റെ പകുതി ശമ്പളം ലഭിച്ചാല്‍ കേരളത്തിലുണ്ടാകാന്‍ പോകുന്ന ഈ ഐടി കമ്പനികളില്‍ ജോലിക്കു തയ്യാറാകുമെന്നും ഇവര്‍ പഠനത്തില്‍ കണ്ടെത്തി. ഇങ്ങനെ സംഭവിച്ചാല്‍ അവര്‍ ഹൈദരാബാദിലും കര്‍ണാടകത്തിലും വാങ്ങിക്കൂട്ടിയിരിക്കുന്ന ലാന്‍ഡ് ബാങ്കുകളും അനുമതി വാങ്ങിയ സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളും എല്ലാം പാഴാകുമെന്നും ഐടി കമ്പനികള്‍ കണ്ടെത്തി.
കെ-റെയില്‍ പദ്ധതി വന്‍ നഷ്‌ടം വരുത്തുമെന്ന് മനസിലാക്കിയതോടെയാണ് ഐടി കമ്പനികള്‍ പദ്ധതി അട്ടിമറിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചത്. ഈ ചതി ചെയ്യാന്‍ കമ്പനികള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപലുമായി പ്രാഥമിക ഗൂഢാലോചന നടത്തി. കെസി വേണുഗോപാല്‍ ഈ ദൗത്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഏല്‍പ്പിച്ചു.
ദൗത്യം വിജയിച്ചാല്‍ അതിനുള്ള പ്രതിഫലമായി സതീശനു ലഭിച്ച വാഗ്‌ദാനം കേരളത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനമായിരുന്നു. കോഴപ്പണമായി 2021 ഫെബ്രുവരിയില്‍ സതീശന് 150 കോടി രൂപ ലഭിച്ചു. ബംഗളുരുവിൽ നിന്ന് ശീതീകരിച്ച മത്സ്യം കൊണ്ടു പോകുന്ന 20 അടിയുള്ള കണ്ടെയ്‌നറില്‍ 50 കോടി രൂപ വീതം മൂന്നു തവണയായി പണം തൃശൂര്‍ ചാവക്കാട് എത്തിച്ചു.