കേരളം

kerala

ഐസൊലേഷൻ വാര്‍ഡ് സജ്ജമാക്കുന്നതില്‍ വീഴ്‌ച; നിപ ബാധിതന് ആബുലൻസില്‍ കിടത്തിയത് അരമണിക്കൂര്‍ - ISOLATION WARD SET UP ISSUE

By ETV Bharat Kerala Team

Published : Jul 21, 2024, 10:09 AM IST

മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാർഡ് സജ്ജമാക്കാത്തതിനെ തുടര്‍ന്ന് നിപ ബാധിതനായ പതിനാലുകാരനെ അര മണിക്കൂറോളം ആംബുലന്‍സില്‍ കിടത്തി. കെഎച്ച്‌ആർഡബ്ല്യുഎസ് വരുത്തിയ അലംഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വിലയിരുത്തല്‍.

കോഴിക്കോട് നിപ  നിപ വൈറസ്  KOZHIKODE MEDICAL COLLEGE  NIPAH OUT BREAK KERALA
Nipah Isolation Ward In Kozhikode Medical College (ETV Bharat)

കോഴിക്കോട്:സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസോലേഷൻ വാർഡ് സജ്ജമാക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മലപ്പുറം സ്വദേശിയായ പതിനാലുകാരനെ മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിന് കാലതാമസം നേരിട്ടതോടെ രോഗബാധിതനായ കുട്ടി അര മണിക്കൂറോളം ആംബുലൻസില്‍ കാത്തിരിക്കേണ്ടി വന്നു.

കുട്ടിയെ മാറ്റുന്നതിനായി മെഡിക്കല്‍ കോളജ് അധികൃതർക്ക് അറിയിപ്പ് ലഭിക്കാൻ വൈകിയതും കേരള ഹെല്‍ത്ത് റിസർച്ച്‌ വെല്‍ഫെയർ സൊസൈറ്റിയുടെ (കെ.എച്ച്‌ആർഡബ്ല്യുഎസ്) നിസഹകരണവുമാണ് കാലതാമസം ഉണ്ടാക്കിയത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കാൻ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജിലെ മുന്നൊരുക്കങ്ങളിലുണ്ടായ വീഴ്‌ചമൂലം ഐസൊലേഷൻ വാർഡൊരുക്കുന്നത് താമസം സംഭവിച്ചു.

ഐസൊലേഷൻ വാർഡാക്കിയ കെഎച്ച്‌ആർഡബ്ല്യുഎസിന്‍റെ പേവാർഡ് സജ്ജീകരിക്കാനാണ് താമസമുണ്ടായത്. ഒടുവില്‍ ചുറ്റിക ഉപയോഗിച്ച്‌ പൂട്ടുപൊളിച്ചാണ് നിപ ബാധിച്ച കുട്ടിക്കു വേണ്ടി ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്. ആദ്യം പോവാർഡിലെ ആളുകളെ ഒഴിപ്പിക്കുകയും അതിനുശേഷം കെഎച്ച്‌ആർഡബ്ല്യുഎസില്‍ നിന്ന് പേവാർഡിലെ ഐസൊലേഷൻ മുറിയുടെ താക്കോല്‍ ലഭിക്കാത്തതിനെ തുടർന്ന് ചുറ്റിക ഉപയോഗിച്ച്‌ പൂട്ടുപൊളിക്കേണ്ടി വരുകയായിരുന്നു.

കൊവിഡ് കാലത്തിന് ശേഷം മാസങ്ങളായി പൂട്ടിക്കിടന്ന ഐസൊലേഷൻ വാർഡ് പിന്നീടാണ് വെള്ളമൊഴിച്ച്‌ കഴുകി വൃത്തിയാക്കിയത്. മെഡിക്കല്‍ കോളജിലെ ശുചീകരണത്തൊഴിലാളികളും ജീവനക്കാരും ഒത്തൊരുമിച്ച്‌ ശ്രമിച്ചതിനാലാണ് കാലതാമസം കുറയ്ക്കാൻ സാധിച്ചത്. അടിയന്തര സാഹചര്യത്തില്‍ കെഎച്ച്‌ആർഡബ്ല്യുഎസ് വരുത്തിയ അലംഭാവമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

ഐസൊലേഷൻ വാർഡാക്കുന്നതോടെ വരുമാന നഷ്‌ടമുണ്ടാകുമെന്നതാണ് കെഎച്ച്‌ആർഡബ്ല്യുഎസിന്‍റെ നിസഹകരണത്തിന് കാരണമായത്. ഇവർക്ക് കീഴിലെ ജീവനക്കാർക്ക് ശമ്പളം നല്‍കുന്നത് കെഎച്ച്‌ആർഡബ്ല്യുഎസ് തന്നെയാണ്. എന്നാല്‍ നിപ, കൊവിഡ് തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോഴെല്ലാം ഇവിടത്തെ പേവാർഡിലുള്ളവരെ ഒഴിപ്പിക്കുകയും ഐസൊലേഷൻ വാർഡാക്കി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കെഎച്ച്‌ആർഡബ്ല്യുഎസിനെ ചൊടിപ്പിച്ചത്. വരുമാന നഷ്‌ടമുണ്ടാകുന്നതോടെ ശമ്പളം കൊടുക്കാൻ പോലും പ്രയാസമാകുന്നതാണ് കാരണം.

എന്നാല്‍ ഇവർ താക്കോല്‍ നല്‍കാൻ തയ്യാറാവാതിരുന്നിട്ടും തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അധികൃതർ ഇടപെടാൻ തയ്യാറാവാതിരുന്നതും സമയനഷ്‌ടമുണ്ടാക്കി. ഒടുവില്‍ പൂട്ട് പൊളിക്കുകയായിരുന്നു. ഇതുകാരണം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർ മൂന്നുമണിക്കൂറോളം പിപിഇ കിറ്റിട്ട് ഇരിക്കേണ്ട സാഹചര്യവുമുണ്ടായി. രോഗബാധിതനായ കുട്ടിയോടൊപ്പം കൊണ്ടുവന്ന ബന്ധുക്കളും മറ്റൊരു ആംബുലൻസില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു.

മുന്നറിയിപ്പ് കൃത്യമായി നല്‍കാത്തതിനാല്‍ മെഡിക്കല്‍ കോളജിലെ മറ്റു രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാത്ത സ്ഥിതിയുമുണ്ടായി. ചിലർ കാര്യമറിയാനായി മാസ്‌ക് ധരിക്കാതെ ഐസൊലേഷൻ വാർഡിലേക്ക് എത്തുകയും ചെയ്‌തു. കുട്ടിയെ ഐസൊലേഷൻ വാർഡിലേക്ക് പ്രവേശിക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുൻപാണ് നിപ വാർഡിന്‍റെ ബോർഡ് വെച്ചത്.

Also Read:മലപ്പുറത്തെ നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത്; സമ്പര്‍ക്കത്തില്‍ വന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രി

ABOUT THE AUTHOR

...view details