എറണാകുളം:ആറായിരത്തിലേറെ പക്ഷികളെ മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് നയിച്ച ഒരാളുണ്ട് കൊച്ചിയിൽ. മട്ടാഞ്ചേരി സ്വദേശി മുകേഷ് ജെയിൻ. ഒന്നര പതിറ്റാണ്ടിലേറെയായി അദ്ദേഹം നടത്തിയ രക്ഷാപ്രവർത്തനങ്ങളാണ് ഇത്രയേറെ പക്ഷികളിൽ ജീവൻ്റെ തുടിപ്പ് നിലനിർത്തിയത്. ഏത് ആപത്തിലും പക്ഷികൾക്ക് സഹായവുമായി മുകേഷ് ജെയിൻ ഓടിയെത്തും. കഴിഞ്ഞ പതിനേഴ് വർഷമായി പക്ഷി രക്ഷകനായി മുകേഷ് ജെയിൻ കൊച്ചിയിലുണ്ട്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ഒരു ഫോൺ വിളിയുടെ ദൂരത്തിൽ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ പട്ടത്തിൻ്റെ നൂലിൽ കുടുങ്ങി കാക്കകൾ, പരുന്തുകൾ, പ്രാവുകൾ എന്നിവ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുകേഷ് ജെയിൻ്റെ മനസിലെ സഹജീവി സ്നേഹമുണർന്നത്. പട്ടം പറത്താൻ കോട്ടൺ നൂലുകൾക്ക് പകരം നിയമവിരുദ്ധമായി പ്ലാസ്റ്റിക് നൂലുകൾ ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്ന് മുകേഷ് ജെയിൻ വിശദീകരിച്ചു. പട്ടം പറത്താൻ പ്ലാസ്റ്റിക് നൈലോൺ നൂലുകൾ ഉപയോഗിക്കുന്നതിനെതിരെ ബോധവത്‌കരണ പ്രവർത്തനങ്ങൾ മുകേഷ് ജെയിൻ സ്വന്തം നിലയിൽ തുടങ്ങുകയായിരുന്നു.
ഉയരമുളള മരച്ചില്ലകളിലും മറ്റും കുരുങ്ങിക്കിടക്കുന്ന പട്ടത്തിൻ്റെ നൂലിൽ കുടുങ്ങി പരിക്കേറ്റ് തൂങ്ങിയാടുന്ന പക്ഷികൾ നിത്യകാഴ്‌ചയായിരുന്നു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നാട്ടുകാർ മുകേഷ് ജെയിനെ വിളിച്ചറിയിച്ചറിയിക്കും. മുകേഷ് ഉടൻ തന്നെ സ്ഥലത്തെത്തി പക്ഷികളെ രക്ഷിക്കുകയെന്നത് ജീവിതത്തിൻ്റെ ഭാഗമാണ്. ഇതിനായി ചെറിയൊരു ഉപകരണം തന്നെ മുകേഷ് ജെയിൻ തയ്യാറാക്കിയിട്ടുണ്ട്. എത്ര ഉയരത്തിൽ നിന്നും പക്ഷികളെ താഴെയിറക്കി ആവശ്യമായ ചികിത്സ നൽകിയാണ് മുകേഷ് ജീവിതത്തിലേക്ക് പറത്തിവിടുന്നത്. ചില ഘട്ടങ്ങളിൽ പക്ഷികളെ ഫോർട്ട് കൊച്ചി വെറ്റിനറി ആശുപത്രിയിലെത്തിച്ചും ചികിത്സ നൽകാറുണ്ട്. ഇതിൽ തന്നെ ഓപ്പറേഷൻ നടത്തി രക്ഷിച്ച പരുന്തുകളുമുണ്ട്.
മറക്കാനാകാത്ത അനുഭവങ്ങൾ
പതിനേഴ് വർഷത്തെ തൻ്റെ പക്ഷി രക്ഷാപ്രവർത്തനങ്ങളിൽ മറക്കാനാകാത്ത നിരവധി മുഹൂർത്തങ്ങളുണ്ടെന്ന് മുകേഷ് ജെയിൻ വിശദീകരിക്കുന്നു. ഒരു തവണ ബെംഗളൂരുവിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി പോയതായിരുന്നു. ഇതിനിടെയാണ് കൊച്ചിയിൽ നിന്നും ഫോൺ വിളിയെത്തിയത്. ഒരു പരുന്ത് കുടുങ്ങിക്കിടക്കുന്നു. എത്രയും പെട്ടെന്നെത്തി രക്ഷിക്കണമെന്നായിരുന്നു ആവശ്യം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടുതലൊന്നും ആലോചിക്കാതെ അടുത്ത വിമാനത്തിൽ കയറി കൊച്ചിയിൽ തിരിച്ചെത്തി. നേരം ഇരുട്ടുന്നതിന് മുൻപ് പരുന്തിനെ രക്ഷിച്ച് പറത്തിവിടുകയായിരുന്നു. ഏറ്റവും ചെലവേറിയ പക്ഷി രക്ഷാപ്രവർത്തനവും അതായിരുന്നു. ഇത്തരം സംഭവങ്ങൾ ഓർമിക്കുമ്പോൾ മനസിൽ സന്തോഷവും സംതൃപ്‌തിയും തോന്നുന്നു. അതേസമയം മനസ് വേദനിക്കുന്ന അനുഭങ്ങളുമുണ്ടെന്ന് മുകേഷ് ജെയിൻ പറഞ്ഞു. ഒരിക്കൽ മരത്തിൽ കുടുങ്ങിയ പക്ഷിയെ രക്ഷിക്കാനെത്തിയപ്പോഴാണ് സമീപമുള്ള തേനീച്ചക്കൂട് ശ്രദ്ധയിൽപ്പെട്ടത്. ഏതെങ്കിലും രീതിയിൽ പക്ഷിയെ രക്ഷിക്കാൻ ശ്രമിച്ചാൽ തേനീച്ചകൾ ഇളകുകയും അനിഷ്‌ട സംഭവങ്ങൾക്ക് ഇടയാകുമെന്നതിനാൽ പക്ഷിയെ രക്ഷിക്കാനായില്ല. നിസഹായമായ ഈ അവസ്ഥയിൽ പക്ഷിയോട് മാപ്പ് അപേക്ഷിച്ച് മടങ്ങിയെന്ന് മുകേഷ് പറഞ്ഞു.
ഒരൊറ്റദിവസം മാത്രം ആറ് പക്ഷികളെ വരെ രക്ഷിച്ച സമയങ്ങളുണ്ടായിരുന്നു. പട്ടം പറപ്പിക്കൽ സീസണായാൽ ദിനം പ്രതി ഒന്നു മുതൽ നാല് വരെ പക്ഷികളെ രക്ഷിക്കേണ്ടി വരാറുണ്ടെന്നും മുകേഷ് ജെയിൻ വ്യക്തമാക്കി.