കോഴിക്കോട്: കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭ നിയോജക മണ്ഡലം. 2008ലെ മണ്ഡല പുനഃക്രമീകരണത്തിലാണ് മലപ്പുറം ലോക്‌സഭ മണ്ഡലം രൂപീകൃതമായത്. 2001ലെ ജനസംഖ്യ കണക്ക് അനുസരിച്ച് നടത്തിയ മണ്ഡല പുനർനിർണയത്തോടെ ഇല്ലാതായത് മഞ്ചേരി മണ്ഡലമാണ്.
2009ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് ദേശീയ പ്രസിഡന്‍റും അന്നത്തെ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് വിജയിച്ചു. സിപിഎം നേതാവ് ടി കെ ഹംസയെ 1,15,597 വോട്ടിനാണ് പരാജയപ്പെടുത്തിയത്. പാർലമെന്‍റിൽ എത്തിയ അഹമ്മദ് രണ്ടാം വട്ടവും മന്ത്രിയായി.
2014-ലെ തെരഞ്ഞെടുപ്പിലും അഹമ്മദ് വിജയം ആവർത്തിച്ചു. ഭൂരിപക്ഷം 1,94,739 ആയി വർധിച്ചു. എംപിയായി തുടരവേ 2017 ഫെബ്രുവരി 1ന് ഇ അഹമ്മദ് അന്തരിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.
ഏപ്രിലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 1,71,038 വോട്ടുകൾക്കായിരുന്നു വിജയം. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം 2,60,153 ആയി ഉയർത്തി. നിയമസഭയിലേക്ക് ജനവിധി തേടാൻ വേണ്ടി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചതിനെ തുടർന്ന് മലപ്പുറം ഒരിക്കൽ കൂടി ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു.
വർഷം | വിജയി | പാർട്ടി |
2009 | ഇ അഹമ്മദ് | മുസ്ലീം ലീഗ് |
2014 | ||
2017 | പി കെ കുഞ്ഞാലിക്കുട്ടി | മുസ്ലീം ലീഗ് |
2019 | ||
2021 | അബ്‌ദുസമദ് സമദാനി | മുസ്ലീം ലീഗ് |
2021ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം ഏപ്രിൽ 6ന് മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പും നടത്തി. മെയ് 2ന് നിയമസഭ തെരഞ്ഞെടുപ്പിൻ്റെ ഫലത്തോടൊപ്പം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനവും വന്നു. തെരഞ്ഞെടുപ്പിൽ മുൻ രാജ്യസഭ എംപികൂടിയായിരുന അബ്‌ദുസമദ് സമദാനി 1,14,615 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മലപ്പുറത്തിന്‍റെ എം പിയായി തുടരുന്നു.