കേരളം

kerala

ETV Bharat / state

ആറളത്ത് കാട്ടാന ഭീതിയിലെങ്കിൽ കാസർകോട് പുലി ഭീതി... എന്ന് തീരും ഈ ആശങ്ക ??? - LEOPARD THREAT KASARAGOD

2024 മേയ് മുതലാണ് ജില്ലയിൽ പുലിയെ കണ്ടുതുടങ്ങിയത്. ജില്ലയിൽ പലയിടത്തായി കഴിഞ്ഞ ആറുമാസത്തിനിടെ പുലിഭീതി ഉയർത്തുന്ന 50 ഓളം സംഭവങ്ങളുണ്ടായി.

LEOPARD attacks KASARagOD  human wild life conflicts  latest malayalam news  wild life attacks kerala
Leopard (ETV Bharat)

By ETV Bharat Kerala Team

Published : Feb 24, 2025, 5:48 PM IST

കാസർകോട്:കണ്ണൂർ ജില്ലയിലെ ആറളം കാട്ടാന ഭീതിയിൽ ആണെങ്കിൽ സമീപ ജില്ലയായ കാസർകോട്ടെ പല ഗ്രാമങ്ങളും പുലി ഭീതിയിലാണ്. കാടും നാടും ഇടകലർന്നു നിൽക്കുന്ന നിരവധി പ്രദേശങ്ങളുണ്ട് കാസർകോട് ജില്ലയിൽ. ഏതു നിമിഷവും തങ്ങൾക്ക് മുന്നിലേക്ക് പുലി ചാടി വീഴുമെന്ന ഭീതിയിലാണ് ഇവിടെയുള്ള ജനങ്ങൾ ഓരോ ദിവസവും തള്ളി നീക്കുന്നത്.

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഞായറാഴ്‌ച പുലി കുടുങ്ങിയതാണ് ഇപ്പോഴുള്ള ആശ്വാസം. കുളത്തൂർ നിടുവോടിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയുടെ അലർച്ച കേട്ട് പ്രദേശവാസികൾ സ്ഥലത്തെത്തിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

കാസർകോട് പുലി ഭീതി തുടരുന്നു (ETV Bharat)

പുലി ആരോഗ്യവതി ആണെന്ന് കണ്ടെത്തിയതോടെ ഉൾവനത്തിലേക്ക് തുറന്നു വിട്ടു. കഴിഞ്ഞ ദിവസം പുലിയെ കണ്ടെത്തിയ സ്ഥലത്തു നിന്ന് അധികൃതർ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാദങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് പ്രദേശത്ത് കൂട് സ്ഥാപിച്ചത്. രണ്ടാഴ്‌ച മുമ്പ് കുളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലിയെ മയക്കു വെടി വയ്ക്കാനുള്ള ശ്രമത്തിനിടെ രക്ഷപ്പെട്ടിരുന്നു.

അഡൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയെ ചത്തനിലയിലും കണ്ടെത്തിയിരുന്നു. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ചത്ത പുലിയെ കണ്ടെത്തിയത്. മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലിയും ചത്തിരുന്നു. ഇങ്ങനെ പല വിധത്തിൽ പുലി ഭീതി നിരന്തരം ജനങ്ങളെ വേട്ടയാടുന്നു. പുലിയെ നേരിട്ട് കണ്ടവരും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരും നിരവധിയാണ്.

പുലി കിണറ്റിൽ ചത്ത നിലയിൽ (ETV Bharat)

ജില്ലയിൽ പുലിയേ ഇല്ലെന്നു പറഞ്ഞിരുന്ന വനംവകുപ്പ് ഇപ്പോൾ ഒന്നിൽ കൂടുതൽ പുലികൾ ഉണ്ടെന്നാണ് പറയുന്നത്. പുലി സാന്നിധ്യം ഉണ്ടെന്നു കണ്ടെത്തിയ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നു ഡിഎഫ്ഒ അഷ്‌റഫ്‌ പറഞ്ഞു. പുലിയെ കണ്ടതായി പരാതിപ്പെടുന്ന ഇടങ്ങളിൽ ക്യാമറയും കൂടും സ്ഥാപിക്കുമെന്നും വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഓരോ ദിവസവും ഈ പ്രദേശങ്ങളിൽ ജനിച്ചു വളർന്നവർ ക്യാമറയിൽ പുലി കുടുങ്ങണേ എന്ന പ്രാർഥനയുമായി ജീവിക്കുകയാണ്. ക്യാമറ സ്ഥാപിച്ചാലും ആ നാടിന്‍റെ മറ്റൊരറ്റത്തു മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പുലിയെ കാണും. ഇതാണ് അവസ്ഥയെന്നു നാട്ടുകാർ പറയുന്നു. 2024 മേയ് മുതലാണ് ജില്ലയിൽ പുലിയെ കണ്ടുതുടങ്ങിയത്.

ഒക്ടോബർ മുതൽ പുലി വ്യാപകമായി തുടങ്ങി. വനാതിർത്തിയുള്ള പഞ്ചായത്തുകളിലാണ് പുലിയെ കൂടുതലായി കണ്ടത്. രാത്രിയിൽ മാത്രമല്ല, ജില്ലയിൽ പകൽ സമയങ്ങളിൽപോലും പുലികളെ കാണാൻ തുടങ്ങിയതോടെ ജനങ്ങൾ കടുത്ത ആശങ്കയിലായി. റബ്ബർ തോട്ടത്തിലും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും പുലിയെ കണ്ടു.

വനാതിർത്തി പഞ്ചായത്തുകളിൽ മാത്രമല്ല തീരദേശ പഞ്ചായത്തുകൾ പോലും പുലിപ്പേടിയിലാണെന്നു നാട്ടുകാർ പറയുന്നു. ദേലംപാടി, മുളിയാർ,പിലിക്കോട് കാറഡുക്ക, ബളാൽ, കിനാനൂർ, കരിന്തളം, മടിക്കൈ, പടന്ന, ഈസ്റ്റ് എളേരി, മംഗൽപാടി, പെരിയ പഞ്ചായത്തുകളിലാണ് ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ പറയുന്നത്. ജില്ലയിൽ പലയിടത്തായി കഴിഞ്ഞ ആറുമാസത്തിനിടെ പുലിഭീതി ഉയർത്തുന്ന 50 ഓളം സംഭവങ്ങളുണ്ടായി.

കൂടും ക്യാമറയുമൊക്കെ മുറയ്ക്കു സ്ഥാപിക്കുന്നെങ്കിലും പരിഹാരം മാത്രമില്ല. ആർക്കെങ്കിലും ജീവഹാനി ഉണ്ടാകുന്നതിനു മുമ്പ് നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. പുലി മനുഷ്യരെ ആക്രമിക്കില്ലെന്ന വാദം ശരിയല്ല. ഏതു സമയത്തു വേണമെങ്കിലും പുലി മുന്നിലെത്തിയ ആളുകളെ ആക്രമിക്കാമെന്നും വിദഗ്‌ധർ പറയുന്നു.

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി പുലി (ETV Bharat)

ജോലിയെ ബാധിച്ചു, റബ്ബർമേഖല പ്രതിസന്ധിയിൽ

'ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കുന്നില്ല, റബ്ബർ വെട്ടാൻ പോകുമ്പോൾ പേടിയാണ്..' റബ്ബർ കർഷകനായ സ്റ്റീഫൻ പറയുമ്പോൾ അയാളുടെ കണ്ണിൽ ഭീതി നിറയുന്നു. മലയോരമേഖലയിൽ പലയിടങ്ങളിലായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് റബ്ബർമേഖലയെ തീർത്തും പ്രതിസന്ധിയിലാക്കി. തൊഴിലാളികൾ പുലർച്ചെയാണ് ടാപ്പിങ് ജോലി ചെയ്യാനെത്തുന്നത്.

പുലിയുടെ പോക്കുവരവ് പ്രധാനമായും ഈ സമയത്തായതിനാൽ തൊഴിലാളികളിൽ പലരും ടാപ്പിങ് നിർത്തിവച്ചിരിക്കുകയാണ്. ചിലർ സമയം മാറ്റി. നേരം വെളുത്തതിന് ശേഷമാണ് ഇപ്പോൾ ടാപ്പിങ് നടത്തുന്നത്. ഉത്പാദനം നിലയ്ക്കുകയോ ഇടിയുകയോ ചെയ്‌തതിനാൽ റബ്ബർ കർഷകരും കടുത്ത ആശങ്കയിലാണ്.

തെരുവ് നായയെ തേടി എത്തുന്ന പുലികൾ

വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളായതിനാലാണ് നാട്ടിൻപുറം പുലികളെ ആകർഷിക്കുന്നത്. ഇഷ്‌ട ഭക്ഷണം തെരുവ് നായ്ക്കളാണ്.
ചെറുകാടുകളിലാണ് പുലികൾ സാധാരണമായി കിടക്കുന്നത്. കുറ്റിക്കാടുകൾ നിറഞ്ഞതാണ് പുലികളെ ആകർഷിക്കാനുള്ള മറ്റൊരു കാരണം.
പൊന്തക്കാടുകളിലോ ഗുഹകളിലോ ആണ് ഇവ താമസിക്കുന്നതെന്നതിനാൽ ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്.

ജില്ലയിൽ പുലികളുടെ സാന്നിധ്യം കൂടുതലായി റിപ്പോർട്ട് ചെയ്യാനുള്ള പ്രധാന കാരണം തെരുവു നായകളുടെ വർധനയെന്നാണ് വിദഗ്‌ധരുടെ നിഗമനം. പിടികൂടാനുള്ള എളുപ്പം കൊണ്ട് പുലികളുടെ ഇഷ്‌ട ഭക്ഷണമാണ് നായകൾ. കാടിന്‍റെ അതിർത്തിയിൽ തന്നെ കിടക്കുന്ന ഒട്ടേറെ ടൗണുകൾ കാസർകോടുണ്ട്.

വനത്തിൽ നിന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാതെ തന്നെ നായ്ക്കളെ പിടിച്ചുകൊണ്ടു പോകാൻ പുലിക്കു സാധിക്കും. നേരത്തെ തെരുവുനായ ശല്യം കൂടുതലായി ഉണ്ടായിരുന്ന സ്ഥലങ്ങളിൽ അടുത്തിടെ ഇത് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഒട്ടേറെ വളർത്തു നായ്ക്കളെയും കാണാതായിട്ടുണ്ട്. നായകളെ ഇഷ്‌ടം പോലെ ലഭിച്ചാൽ പുലി പിന്നീട് ഉൾക്കാട്ടിലേക്ക് തീറ്റ തേടി പോകാനും സാധ്യത കുറവാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

റൂട്ട് മാറ്റി നാട്ടുകാർ

അംഗനവാടിയിൽ കുട്ടികളുടെ എണ്ണം കുറഞ്ഞു. രക്ഷിതാക്കൾ പേടി കാരണം കുട്ടികളെ അംഗനവാടിയിലേക്ക് അയക്കാൻ മടിക്കുകയാണ്. പരീക്ഷകാലമായതിനാൽ കുട്ടികളുടെ സംരക്ഷണത്തിന് രക്ഷിതാക്കളും സ്‌കൂളിലേക്ക് പോകേണ്ട അവസ്ഥ. ഇരുചക്രവാഹനങ്ങളിൽ വനപാതയിലൂടെ അതിരാവിലെ പോയിരുന്നവർ യാത്ര മറ്റു വാഹനങ്ങളിലാക്കി.

ചിലർ റൂട്ട് മാറ്റി അധിക കിലോമീറ്ററുകൾ താണ്ടിയാണ് ജോലിസ്ഥലത്തെത്തുന്നത്. വനപാതകളിൽ ഇപ്പോൾ രാത്രിയാത്ര അപൂർവമാണ്.
പലരും 15 കിലോമീറ്ററോളം കൂടുതൽ സഞ്ചരിക്കേണ്ടിവരുന്നു.

Also Read:പാമ്പുകടി മരണങ്ങള്‍ക്ക് കരുതലുമായി കോഴിക്കോടന്‍ മാതൃക ; ബജറ്റിലെ 25 കോടിക്ക് വരുന്നൂ ആശുപത്രി തോറും സിസിയു

ABOUT THE AUTHOR

...view details