വയനാട്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലേറാന്‍ മുന്‍കൂട്ടിയുള്ള കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മിന്നും ജയം പ്രചോദനമാക്കി നേരത്തെയുള്ള മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമിടാനുള്ള തന്ത്രങ്ങള്‍ രണ്ട് ദിവസമായി വയനാട്ടില്‍ നടന്ന കെപിസിസി ക്യാമ്പിൽ എക്‌സിക്യൂട്ടീവ് രൂപം നല്‍കിയിരിക്കുകയാണ്.
ആറ് കോര്‍പറേഷനുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ഏറ്റെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ചിട്ടയായ സംഘടന പ്രവര്‍ത്തനത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കുക എന്നതാണ് യോഗത്തിലെടുത്ത പൊതുവായ തീരുമാനം. അതിനാവശ്യമായ കര്‍മ്മ പദ്ധതികളും പ്രവര്‍ത്തന രേഖയും രണ്ടുദിവസമായി നടന്ന ക്യാമ്പ് എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ ചര്‍ച്ച ചെയ്‌ത് രൂപം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ നഗരസഭയുടെ ചുമതല കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും എറണാകുളം പ്രതിപക്ഷ നേതാവ് വിഡി സതീശനും കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയ്ക്കും തൃശൂര്‍ എഐസിസി സെക്രട്ടറി റോജി എം ജോണിനും കൊല്ലം മുന്‍ മന്ത്രി വിഎസ് ശിവകുമാറിനും തിരുവനന്തപുരത്തിൻ്റെ ചുമതല പിസി വിഷ്‌ണുനാഥിനും നല്‍കി.
ഇതിന് പുറമെ ജില്ലകളെ മൂന്ന് മേഖലകളായി വിഭജിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡൻ്റുമാര്‍ക്കും ചുമതല നല്‍കി. തിരുവനന്തപുരം മേഖലയുടെ ചുമതല കൊടിക്കുന്നില്‍ സുരേഷ് എംപിക്കും എറണാകുളം മേഖലയുടേത് ടിഎന്‍ പ്രതാപനും കോഴിക്കോട് മേഖലയുടേത് ടി സിദ്ധിഖ് എംഎല്‍എയ്ക്കും നല്‍കിയിട്ടുണ്ട്.
ജില്ലകളുടെ സംഘടന ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ ജില്ലാതല മേല്‍നോട്ട ചുമതല ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടി നല്‍കി. തിരുവനന്തപുരം-തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കൊല്ലം- അടൂര്‍ പ്രകാശ്, പത്തനംതിട്ട- ഷാനിമോള്‍ ഉസ്‌മാന്‍, ആലപ്പുഴ- മുന്‍മന്ത്രി കെസി ജോസഫ്, കോട്ടയം - ബെന്നി ബെഹനാന്‍, ഇടുക്കി- ജോസഫ് വാഴയ്ക്കന്‍, എറണാകുളം- ആൻ്റോ ആൻ്റണി, തൃശൂർ- എപി അനില്‍കുമാര്‍, പാലക്കാട് - ടിഎന്‍ പ്രതാപന്‍, മലപ്പുറം - എംകെ രാഘവന്‍, കോഴിക്കോട്- രാജ്മോഹന്‍ ഉണ്ണിത്താന്‍, വയനാട് - സണ്ണി ജോസഫ്, കണ്ണൂര്‍ - ടി സിദ്ധിഖ്, കാസര്‍കോട് - ഷാഫി പറമ്പില്‍ എന്നിവര്‍ക്കും നല്‍കി. ജില്ലകളുടെ ചുമതല വഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറിമാരുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിക്കും.
പ്രദേശികതലത്തിലെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികളെ തുറന്നുകാട്ടിയും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തിനെതിരെ വികെ ശ്രീകണ്‌ഠന്‍ എംപി പ്രമേയം അവതരിപ്പിച്ചു.