കണ്ണൂർ: സംസ്ഥാനത്തെ 40 ശതമാനത്തോളം ഖാദി കൈത്തറി തൊഴിലാളികൾ ഉൾപ്പെടുന്ന സ്ഥലം ആണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ. എന്നാൽ ഖാദി മേഖലയുടെ ആരോഗ്യം ക്ഷയിക്കുന്നത് പലകുറി കണ്ടതാണെങ്കിലും ഇന്ന് അതിഗുരുതരമായ സ്ഥിതി വിശേഷത്തിലൂടെ ആണ് ഖാദി മേഖല കടന്നു പോകുന്നത്. തുച്ഛ വരുമാനക്കാരായ ഖാദി നൂൽനൂൽപ്പ്, നെയ്‌ത്ത് തൊഴിലാളികളുടെ കുറഞ്ഞ വേതനം ഒരു വർഷത്തിലധികമായി കുടിശ്ശികയാണ്.
സംസ്ഥാനത്തെ ഖാദി സ്ഥാപനങ്ങൾക്ക് കീഴിലുള്ള തൊഴിലാളികൾക്ക് 16 മാസത്തെയും ഖാദി ബോർഡിന് കീഴിലുള്ള തൊഴിലാളികൾക്ക് 13 മാസത്തെയും വേതനം കിട്ടാനുണ്ട് എന്നതാണ് ഖാദി മേഖലയുടെ ഏറ്റവും ഒടുവിലെ ദുരന്ത കഥയുടെ കാര്യം. പൂരക വേദന പദ്ധതി പ്രകാരമുള്ള തുകയിൽ നിന്ന് സംസ്ഥാന സർക്കാരാണ് ഖാദി തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിനായുള്ള തുക അനുവദിക്കുന്നത്. എന്നാൽ സർക്കാരും മുഖം തിരിച്ചു.
അത് ലഭിക്കാത്തതുമൂലം സംസ്ഥാനത്ത് 13000 ത്തിലേറെ തൊഴിലാളികൾ ഇന്ന് ദുരിതത്തിലാണ്. പരുത്തിയിൽ നിന്ന് 24 കഴി നൂൽ ഉൽപ്പാദിപ്പിക്കുന്നതാണ് ആണ് ഖാദി നൂൽ നൂൽപ്പു തൊഴിലാളികളുടെ ഒരു ദിവസത്തെ അധ്വാനഭാരം. എന്നാൽ ഖാദി സ്ഥാപനങ്ങളുടെ പ്രതിസന്ധി മൂലം 10 കഴി ഉൽപ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്‌തുക്കളും സാഹചര്യങ്ങളും മാത്രമേ തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിക്കാറുള്ളു. ഒരു കഴി നൂലിനെ 14.9 രൂപയാണ് കൂലി.
അതിൽ 10 രൂപ തൊഴിലാളി ജോലി ചെയ്യുന്ന ഖാദി സ്ഥാപനങ്ങൾ നൽകും. 4.9 രൂപ കുറഞ്ഞ വേതനമെന്ന പേരിൽ സർക്കാർ അനുവദിക്കും.അതാണ് മാസങ്ങളായി കുടിശ്ശിക ആയിരിക്കുന്നത്. 10 കഴി നൂലിന് കുറഞ്ഞ വേതനമടക്കം ലഭിച്ചാൽ പോലും 149 രൂപയും ക്ഷാമ ബത്തയുമാണ് കിട്ടുക. നെയ്‌ത്ത് തൊഴിലാളികളുടെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്‌തമല്ല. കൃത്യമായി ജോലിയും കൂലിയും ലഭിക്കാത്തതുമൂലം തൊഴിലാളികൾ ദുരിതത്തിലായിട്ട് വർഷങ്ങളായി.