തിരുവനന്തപുരം:ഡിജി ഡോർ പിൻ സംവിധാനം നിലവിൽ വരുന്നതോടെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേരളം. വിലാസം പോലുമില്ലാത്ത വീടിന്‍റെയും വീട്ടുടമയുടെയും വിവരങ്ങൾ വിരൽത്തുമ്പിലെത്തുന്ന ഡിജി ഡോർ പിൻ നടപ്പാകുമ്പോൾ ഓരോ വീടിന്‍റെയും കെട്ടിടത്തിന്‍റെയും നമ്പർ ഡിജിറ്റലാകും. കെട്ടിടങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം നമ്പറാണ് ഡിജി ഡോർ പിൻ. ഒമ്പതോ പത്തോ അക്കമുള്ള ഓരോ നമ്പറിലും കെട്ടിടവിവരങ്ങൾ ഒളിഞ്ഞിരിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
ഡിജി ഡോർ പിൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് ഒരു സ്ഥിരം ഐഡന്‍റിഫയറായാണ്, ഇത് അനധികൃത നിർമാണങ്ങൾ കൃത്യമായി കണ്ടെത്തുന്നതിന് അധികൃതരെ സഹായിക്കുന്നു. ഡിജി ഡോർ പിൻ സംവിധാനത്തിലൂടെ കേരളത്തിലെ മുഴുവൻ കെട്ടിടങ്ങളുടെ എണ്ണവും കൃത്യമായി നിശ്ചയിക്കാൻ സാധിക്കും.
എല്ലാ കെട്ടിടങ്ങളും ജിയോടാഗ് ചെയ്യുന്നതിനാൽ കൃത്യമായ പെർമിറ്റുകളില്ലാത്ത അനധികൃത കെട്ടിടങ്ങൾ തിരിച്ചറിയാൻ ഡിജി ഡോർ പിൻ സംവിധാനം അധികാരികളെ പ്രാപ്‌തരാക്കും. കേരളത്തിൽ വീടുകൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം അനധികൃത കെട്ടിടങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.