മലപ്പുറം: വയനാട്ടിലെ ദുരിതബാധിതര്‍ക്ക് കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കേണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. പാർലമെന്‍റിലും നിയമസഭയിലും നാട്ടുകാരില്‍ നിന്നും പ്രതിപക്ഷത്തിൽ നിന്നുമുള്ള നിരന്തരമായ സമ്മർദം കേന്ദ്ര സർക്കാരിനെ ഫണ്ട് അനുവദിക്കാൻ നിർബന്ധിതരാക്കുമെന്നും അവര്‍ വ്യക്തമാക്കി. നിലമ്പൂരിലെ യുഡിഎഫ് കണ്‍വെൻഷനിലാണ് പ്രിയങ്കയുടെ പ്രതികരണം.
വയനാട് മണ്ണിടിച്ചിലിനെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങൾ ഒരു നിവേദനം നൽകി, അത് കേന്ദ്ര സർക്കാർ അംഗീകരിച്ചു, പാർലമെന്‍റിലും നിയമസഭയിലും ചെലുത്തിയ സമ്മർദവും ജനങ്ങളുടെ സമ്മര്‍ദവും കാരണം ധനസഹായം അനുവദിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നും ഇരകൾക്കായി സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വയനാട് മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന മറ്റ് പ്രശ്‌നങ്ങളും പ്രിയങ്ക ചൂണ്ടിക്കാട്ടി. ആദിവാസി സമൂഹങ്ങൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്ന് അവര്‍ പറഞ്ഞു. ആദിവാസി ജനത നേരിടുന്ന നിരവധി വെല്ലുവിളികളുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ കൃത്യസമയത്ത് അവരിലേക്ക് എത്തുന്നില്ല. ഇതെല്ലാം പരിഹരിക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ കൃഷിയും ടൂറിസവും മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി
അതേസമയം, വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
ദുരന്തത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാംഘട്ട ലിസ്റ്റിലും വാസയോഗ്യമല്ലാതായിത്തീര്‍ന്ന സ്ഥലങ്ങളിലും ഉള്‍പ്പെടുന്ന കുടുംബങ്ങളെ രണ്ടാംഘട്ട ലിസ്റ്റിലും ഉള്‍പ്പെടുത്തി ഒരുമിച്ച് പുനരധിവാസം നടപ്പാക്കും. നിര്‍ദ്ദിഷ്‌ട ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങളില്‍പ്പെട്ടവര്‍ക്ക് 15 ലക്ഷം രൂപ അനുവദിക്കാന്‍ അനുമതി നല്‍കി.
ദുരന്തത്തെ അതി തീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ ദുരന്ത ബാധിതർക്കായി കൽപ്പറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്‍റെ നവീകരിച്ച ഗുണഭോക്തൃ പട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം നല്‍കിയിരുന്നു. ആദ്യഘട്ട പട്ടികയിൽ 242 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. ചൂരൽമല വാർഡിലെ 108 പേരും അട്ടമല വാർഡിലെ 51 പേരും മുണ്ടക്കൈ വാർഡിലെ 83 പേരുമാണ് ഗുണഭോക്താക്കൾ.