കാസർകോട്: ചരിത്രത്തിൽ ആദ്യമായി കുംഭമേളയിൽ നടക്കുന്ന ഗോത്രകലകളിൽ ഭാഗമാകാൻ കാസർകോടിന്‍റെ മംഗലംകളിയും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള ഗോത്ര കലാമേളയിലാണ് കാസർകോട് ജില്ലയുടെ തനത് കലാരൂപമായ മംഗലംകളിയും അരങ്ങേറുന്നത്. അമ്പലത്തറ മൂന്നാംമൈൽ മുണ്ടോട്ട് ഊരിലെ കലാകാരന്മാരാണ് ആറ് മുതൽ നടക്കുന്ന ഗോത്ര കലാമേളയിൽ മംഗലംകളി അവതരിപ്പിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഊരിലെ എം പക്കീരൻ ആണ് മംഗലം പരിശീലിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ പാനൂർ നരിക്കോട്ട് മലയിലെ കുറിച്യ സമുദായത്തിന്‍റെ കോൽക്കളി, ഇടുക്കി ജില്ലയിലെ മറയൂരിലെ ഹിൽപ്പുലയ (മലപ്പുലയ ) സമുദായത്തിന്‍റെ മലപ്പുലയാട്ടം എന്നീ ഗോത്രകലാരൂപങ്ങളും മേളയിൽ അവതരിപ്പിക്കും. ഗോത്ര കലകൾ അവതരിപ്പിക്കുന്ന 46 അംഗങ്ങൾ അടക്കം 52 പേരടങ്ങിയ സംഘം നാളെ (4) വൈകുന്നേരം പാലക്കാടിൽ നിന്നും ഗയ സ്പെഷ്യൽ ഫെയർ കുംഭമേള സ്പെഷ്യൽ ട്രെയിനിൽ പ്രയാഗ്‌രാജിലേക്ക് യാത്ര തിരിക്കും.
മുണ്ടോട്ട് ഊരിലെ കലാകാരന്മാര്‍ മംഗലംകളി പരിശീലിക്കുന്നു (ETV Bharat) കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്‍റ് എംപി ജയദീപ് മാസ്റ്റർ, സംസ്ഥാന ശിക്ഷ പ്രമുഖ് പ്രേം സായ്, ഇടുക്കി ജില്ല സംഘടന സെക്രട്ടറി ഷിബു പാണത്തൂർ എന്നിവരുടെ നേതൃത്വത്തിൽ ആണ് ഗോത്രകലകളുടെ അവതരണം നടക്കുന്നത്.
6 മുതൽ 11 വരെ തീയതികളിലാണ് വനവാസി സംഗമം നടക്കുന്നത്. 6-ന് യുവ കുംഭമേള,7 -ന് സ്‌നാനം, ശോഭായാത്ര, 8, 9 തീയതികളിൽ ഗോത്ര കലകളുടെ അവതരണം, 10 ന് വനവാസികളായ സന്യാസിമാരുടെ സംഗമം എന്നിങ്ങനെയാണ് പരിപാടി നടക്കുന്നത്. 11ന് കലാകാരന്മാർ തിരിച്ച് നാട്ടിലേക്ക് പുറപ്പെടും.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ 756 ഗോത്ര സമുദായങ്ങളിലെ 125 ഓളം ഗോത്രകലകൾ മേളയുടെ ഭാഗമാകും. 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയിൽ ഗോത്രകലകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണിവർ.
എന്താണ് മംഗലം കളി
മാവിലൻ-വേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് മംഗലംകളി. കാസർകോട് കണ്ണൂർ ജില്ലകളിലാണ് കൂടുതലും ഉള്ളത്. സമുദായത്തിലെ വിവാഹച്ചടങ്ങിന് തലേന്ന് സ്ത്രീകളെല്ലാവരും ചേർന്ന് ആടിപ്പാടിയാണ് മംഗലം കളി കളിക്കുന്നത്.
ആടിപ്പാടി ആവേശം കൂടി അവസാനത്തിലേക്കെത്തുമ്പോഴേക്കും സ്വന്തം ദേഹത്ത് അടിച്ചടിച്ചാണ് കളി പുരോഗമിക്കുക. അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ പ്രതിഷേധമായും ഇതിനെ കാണുന്നുണ്ട്. തുളു ഭാഷയിലെ വരികൾക്കൊപ്പം തുടിതാളവും പാളത്തൊപ്പിയുമായാണ് അവതരിപ്പിക്കുക.
ALSO READ:'രാജമുദ്ര'യുള്ള കുലശേഖര മട്ടി മുതല്‍ പഴനി പഞ്ചാമൃതത്തിലെ വിരൂപാക്ഷി പഴം വരെ; കാസര്‍കോട്ടെ 'കുട്ടിത്തോപ്പില്‍' വിളയുന്നത് അന്യമാകുന്ന നിരവധി വാഴകള്‍