എറണാകുളം: കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടത്തിനുളള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി കെഎംആർഎൽ. മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നതിന് മുമ്പാണ് മൂന്നാം ഘട്ടത്തിനായുള്ള പ്രവർത്തനങ്ങളും ആരംഭിച്ചത്. ആലുവയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് മെട്രോ ദീർഘിപ്പിക്കുന്നത്.
മെട്രോ മൂന്നാം ഘട്ട പാതയ്ക്കായി വിശദമായ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികൾക്കായുളള ടെന്‍ഡർ ക്ഷണിച്ചു. ഈ മാസം 10 മുതല്‍ 17 വരെയാണ് ഡിപിആറിനുളള ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയ പരിധി. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം 19ന് ടെൻഡർ തുറന്ന് പരിശോധിക്കും.
ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും 10.7 കിലോമീറ്ററാണ് റോഡ് മാർഗം എയർപോർട്ടിൽ എത്താനുള്ള ദൂരം. നിലവിൽ കൊച്ചി മെട്രോ റോഡിൽ കെട്ടി ഉയർത്തിയ തൂണുകൾക്ക് മുകളിൽ സ്ഥാപിച്ച ട്രാക്കുകളിലൂടെയാണ് സർവീസ് നടത്തുന്നത്. എന്നാൽ ആലുവയിൽ നിന്നും എയർപോർട്ടിലേക്ക് ഭൂഗർഭ പാതയെന്ന ആശയവും കെഎംആർഎൽ പരിഗണിക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ നിലവിലുള്ള ദൂരവും ഗണ്യമായി കുറയും. നിലവിലെ കെഎംആർഎൽ എംഡി ലോക്‌നാദ് ബെഹ്‌റ മൂന്നാം ഘട്ടം ഭൂഗർഭ പാതയാക്കണമെന്ന അഭിപ്രായം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും രാജ്യത്തെ മുൻനിര എയർപോർട്ടുകളിൽ ഒന്നായ കൊച്ചി എയർപോർട്ടിലേക്ക് കൂടി സര്‍വീസ് ദീര്‍ഘിപ്പിക്കുന്നത് മെട്രോയ്ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാം ഘട്ട പാത നിർമാണം ഇഴഞ്ഞു നീങ്ങുന്നുവെന്ന വിമർശനത്തിനിടെയാണ് മൂന്നാം ഘട്ട വികസനത്തിലേക്കും കെഎംആർഎൽ പ്രവേശിക്കുന്നത്.