കാസർകോട് :വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ. അതേസമയം വീടിന് സമീപത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തില്‍ ഒരാള്‍ നടന്ന് പോകുന്നത് മാത്രമാണുള്ളത്. സിസിടിവി ദൃശ്യത്തില്‍ കണ്ടയാളാണ് കസ്റ്റഡിയിലുള്ളതെന്നും സൂചനയുണ്ട്. 28 വയസിനും 35 വയസിനും ഇടയിലുള്ള ആളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നിലവില്‍ ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്.
ലഹരി മരുന്ന് കേസില്‍ ഉള്‍പ്പടെ ഇയാള്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ നേരത്തെയും എട്ട് പേരെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി വിവി ലതീഷിന്‍റെ നേതൃത്വത്തിലുള്ള 26 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞ്, സമീപ പ്രദേശത്തെയും പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെയും 400 ഓളം വീടുകളില്‍ നിന്നായി 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. നേരത്തെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെ കുറിച്ചും മനോവൈകല്യമുള്ളവരെ കുറിച്ചും ജയിൽ മോചിതരായവരെ കേന്ദ്രീകരിച്ചും ഇന്ന് (മെയ് 17) അന്വേഷണം നടക്കുന്നുണ്ട്. നിലവിൽ പോക്സോ, തട്ടിക്കൊണ്ടുപോകൽ വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്.