കേരളം

kerala

ETV Bharat / state

ആരോഗ്യ രംഗത്തെ പുതിയ കല്‍വെയ്‌പ്പ്; ഇടുക്കി മെഡിക്കല്‍ കോളജിന്‍റെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍

ഇടുക്കി മെഡിക്കല്‍ കോളജില്‍ സമഗ്ര വികസനം നടപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. ഇതിനായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. 1.50 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപറേഷന്‍ തീയേറ്ററും ആശുപത്രിയില്‍ ഒരുക്കും.

By ETV Bharat Kerala Team

Published : Feb 29, 2024, 8:19 PM IST

Idukki Govt Medical College  ഇടുക്കി മെഡിക്കല്‍ കോളജ്  മന്ത്രി റോഷി അഗസ്റ്റിന്‍  ജോൺ ബ്രിട്ടാസ് എംപി  Health Minister Veena George
Master Plan For Comprehensive Development Of Idukki Medical College

ഇടുക്കി:ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ സമഗ്ര വികസനം അവലോകനം ചെയ്യുന്നതിനായി ഉന്നത തല യോഗം വിളിച്ച് ആരോഗ്യ വകുപ്പ് മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മെഡിക്കല്‍ കോളജിന്‍റെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിനായി എസ്‌പിവിയെ ചുമതലപ്പെടുത്തും.

മെഡിക്കല്‍ കോളജിനായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന 50 ഏക്കര്‍ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നതിനുള്ള നടപടി സ്വീകരിക്കണം. സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി മണ്ണ് പരിശോധനയും മറ്റ് അനുബന്ധ പരിശോധനകളും നടത്തണം. ഇക്കാര്യങ്ങള്‍ ജില്ല കലക്‌ടര്‍ ഉറപ്പ് വരുത്തണം.

ജോൺ ബ്രിട്ടാസ് എംപിയുടെ ഫണ്ടില്‍ നിന്നും അനുവദിക്കുന്ന 1.50 കോടി രൂപ ഉപയോഗിച്ച് മോഡുലാര്‍ ഓപറേഷന്‍ തീയേറ്റര്‍ സജ്ജമാക്കും. മോഡ്യുലാര്‍ ലാബ് എത്രയും വേഗം സജ്ജമാക്കാന്‍ കെഎംസിഎല്ലിന് മന്ത്രി നിര്‍ദേശവും നല്‍കി. ചെറുതോണി ബസ് സ്റ്റാന്‍റ് മുതല്‍ ഇടുക്കി മെഡിക്കല്‍ കോളജ് വരെയുള്ള റോഡ് നിര്‍മാണം എത്രയും വേഗം ആരംഭിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളജില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. പുതിയ ആശുപത്രി ബ്ലോക്കിന്‍റെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി ഐസിയു ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണം. മെഡിക്കല്‍ കോളജിനുള്ളിലെ റോഡുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണം. വനിത ഹോസ്റ്റലിന്‍റെ നിര്‍മാണം ഒരു മാസം കൊണ്ട് പൂര്‍ത്തിയാക്കും.

ചുറ്റുമതില്‍ നിര്‍മിക്കാനും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. വൈദ്യുതി വിതരണം സുഗമമാക്കുന്നതിന് 11 കെവി ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്നതാണ്. മാലിന്യ സംസ്‌കരണത്തിനായുള്ള സംവിധാനം ഒരുക്കണം. ഭാവിയില്‍ നഴ്‌സിങ് കോളജിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത് ആലോചിക്കണം. ഡോക്‌ടര്‍മാരുടെയും അനുബന്ധ ജീവനക്കാരുടെയും ഹാജര്‍ കൃത്യമായി ഉറപ്പ് വരുത്താനും മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി.

ABOUT THE AUTHOR

...view details